ഒഴിവുസമയങ്ങളിൽ പാർട്‌ടൈം ജോലി ചെയ്തു പഠിക്കാൻ പണം കണ്ടെത്തുന്ന കുട്ടികൾ വീട്ടുകാർക്കു മുതൽക്കൂട്ടാണ്. കേറ്ററിങ് പോലെ ഭാരിച്ച അധ്വാനം ആവശ്യമില്ലാത്ത ജോലികൾ ചെയ്തു പണം സമ്പാദിച്ചു പഠിച്ചു മിടുക്കരായവർ ഏറെ. പക്ഷേ, വാടാനപ്പള്ളിയിൽനിന്ന് എക്സൈസിനു മുന്നിലെത്തിയ ഒരു മറുകഥ കേൾക്കൂ.
പ്ലസ് ടു വിദ്യാർഥിയാണ് ഇതിലെ നായകൻ/വില്ലൻ. പഠനത്തോടൊപ്പം ചെയ്യാൻ കക്ഷി കണ്ടെത്തിയ പാർട്‌ടൈം ജോലി കിണർ നിർമാണമാണ്. അയൽക്കാരായ രണ്ടു മേസ്തിരിമാർക്കു സഹായിയായി പണിക്കു പോകുമെങ്കിലും കൂലിയൊന്നും വീട്ടിലെത്തിയതേയില്ല. നാൾക്കുനാൾ കക്ഷി ക്ഷീണിച്ചു മെലിഞ്ഞു വരികയും ചെയ്യുന്നു. ഇടയ്ക്കിടെ ചില രാത്രികളിൽ പുള്ളിക്കാരനെ കാണാതാകും. പിറ്റേന്നു പകൽ ക്ഷീണിതനായി വീട്ടിൽ വന്നുകയറും. ഒരു ദിവസം എക്സൈസ് ജീപ്പ് വന്നു മുറ്റത്തു ബ്രേക്കിട്ടപ്പോഴാണു വീട്ടുകാരറിഞ്ഞത്, മകൻ കിണറുപണിക്കു പോയി കഷ്ടപ്പെട്ടതു ലഹരിമരുന്നിനു പണം കണ്ടെത്താനായിരുന്നു! ഇത് ഒരാളുടെ മാത്രം കഥയാണെങ്കിലും ലഹരിക്കു പണം കണ്ടെത്താൻ പാർട്‌ടൈം ജോലി മുതൽ മാലമോഷണം വരെ ചെയ്യുന്ന കുട്ടികൾ പെരുകുകയാണ്. ലഹരി കിട്ടാൻ ഇവർ എന്തും ചെയ്യും.
ജോലി ആണ് മൂലധനം
പഠനച്ചെലവിനു പണം കണ്ടെത്താൻ വിദ്യാർഥികൾ കൂട്ടത്തോടെ ആശ്രയിക്കുന്ന കേറ്ററിങ് മേഖലയിലേക്ക് ഇപ്പോൾ ലഹരിക്കടിമയായ കുട്ടികൾ നുഴഞ്ഞുകയറാൻ തുടങ്ങിയിരിക്കുന്നു. അരദിവസം ഭക്ഷണം വിളമ്പി അധ്വാനിച്ചാൽ മാന്യമായ കൂലിയും ഭക്ഷണവും ലഭിക്കും. ഈ കൂലിയാണു ചിലർ ലഹരിക്കുള്ള മൂലധനമായി സ്വരൂപിക്കുന്നത്. ലഹരിക്കടിമയായ കുട്ടികളുടെ കേറ്ററിങ് കൂട്ടായ്മകൾ പോലുമുണ്ടു ചില മേഖലകളിൽ. പാർട്‌ടൈം ജോലിയുടെ പേരിൽ വീട്ടിൽ നിന്നിറങ്ങുകയും രാത്രി വൈകിയോ പിറ്റേന്നോ മാത്രം വീടുകളിലെത്തുകയും ചെയ്യുകയും ചെയ്യുന്നവരാണിവർ. ജോലി അരദിവസത്തേക്കു മാത്രമായിരുന്നെന്നു വീട്ടുകാർ അറിയുന്നില്ല. മകന്റെ വട്ടച്ചെലവിനുള്ള പണം അവൻ കണ്ടെത്തുന്നു എന്നു കരുതി ആശ്വസിക്കുന്നു. ഇതിന്റെ ദൂഷ്യവശം അനുഭവിക്കുന്നതു കേറ്ററിങ് ഏജൻസികളും നല്ലവരായ ബഹുഭൂരിപക്ഷം കേറ്ററിങ് വിദ്യാർഥികളുമാണ്.
മാലയല്ല, ലഹരിയാണ് ഉന്നം
തൃശൂർ നഗരത്തിൽ അടുത്തിടെ നിഴൽ പൊലീസ് പിടികൂടിയ മാലമോഷ്ടാക്കളെയും കുട്ടിക്കുറ്റവാളികളെയും ചോദ്യം ചെയ്തപ്പോൾ വെളിച്ചത്തേക്കു വന്നത് ഒരേയൊരു ഉദ്ദേശ്യം മാത്രം. ആഡംബര ജീവിതത്തിനും ലഹരിക്കും പണം കണ്ടെത്താനായിരുന്നു കുട്ടിക്കുറ്റവാളികളുടെ ശ്രമം. സിന്തറ്റിക് ലഹരിയെന്നത് അത്ര നിസാരമായി ലഭിക്കുന്ന ഒന്നല്ല. ഒരു സിഗരറ്റിന് ഒൻപതു രൂപ കൊടുത്താൽ മതിയെങ്കിൽ ഒരു പൊതി കഞ്ചാവിനു 500 രൂപ കൊടുക്കണം. ആംപ്യൂൾ ആകുമ്പോൾ വില 1300 കടക്കും. രാസലഹരി സ്റ്റാംപുകളിലേക്കെത്തുമ്പോൾ വില 2000 മുതൽ 4700 വരെ.
ഇതിനൊക്കെ എവിടന്നാണു പണം? മാലമോഷണമാണ് ഇതിനുള്ള ഉത്തരം. മാളുകളിൽ ചുറ്റിക്കറങ്ങി പെൺകുട്ടികളെ വശത്താക്കുകയും ഇവരുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത രണ്ടു യുവാക്കൾ ഇതിനകം പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരുടെയും ഉദ്ദേശ്യം ഒന്നുമാത്രം, ലഹരി.
തോറ്റുതൊപ്പിയിട്ട് വിദ്യാർഥികൾ
ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ലഹരിവലയിൽ അകപ്പെട്ടോ എന്നു പരിശോധിക്കാൻ രക്ഷിതാക്കൾക്ക് ഒരു സിംപിൾ ടെക്‌നിക് പ്രയോഗിച്ചാൽ മതി. അവരുടെ പഠനനിലവാരവും പുരോഗതിയും എങ്ങനെയുണ്ടെന്നു പരിശോധിക്കുക. ലഹരിക്ക് അടിമപ്പെട്ട കുട്ടികളിലേറെയും പഠനത്തിൽ തോറ്റമ്പിയ അവസ്ഥയിലാകും. കോയമ്പത്തൂരിനടുത്ത സാങ്കേതിക പഠന കോളജിൽ ലഹരി ഉപയോഗം വ്യാപകമാണെന്നു കണ്ടെത്തിയപ്പോൾ എക്സൈസ് അധികൃതർ കുട്ടികളുടെ രക്ഷിതാക്കളെ കോളജിലേക്കു വിളിച്ചുവരുത്തി വിവരം അറിയിച്ചു. രക്ഷിതാക്കൾ ഞെട്ടിത്തരിച്ചതു ലഹരിക്കഥ കേട്ടിട്ടു മാത്രമല്ല. തങ്ങളുടെ മക്കൾ പല സെമസ്റ്ററുകളിലായി സമ്പാദിച്ചു കൂട്ടിയത് എണ്ണമറ്റ സപ്ലികളാണ്. ചിലർ കോളജിൽ കാലുകുത്താറേയില്ല. ഹോസ്റ്റലാണ് ഉലകം. കഞ്ചാവ് ബോംഗ് എന്ന ആധുനിക ഹുക്കയിൽ പുകയെടുത്തു കുത്തിയിരിക്കും. പരീക്ഷയെഴുതാനുള്ള അറ്റൻഡൻസ് മിക്കവർക്കുമില്ല.
വരുന്നത് ഉത്തരേന്ത്യൻ ലഹരി; പണം ബാങ്ക് അക്കൗണ്ടിലൂടെ!
കമ്പം, തേനി മേഖലകളിൽ നിന്നുള്ള കഞ്ചാവ് വരവ് കുറഞ്ഞിരിക്കുന്നു. കഞ്ചാവ് കടത്തിന്റെ ‘സിൽക്റൂട്ട്’ ഇപ്പോൾ ആരംഭിക്കുന്നത് ഉത്തരേന്ത്യയിൽ നിന്നാണ്. പ്രത്യേകിച്ചും ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ. ഇവയുടെ വേരു ചികഞ്ഞുപോയാൽ ലഭിക്കുക അവിശ്വസനീയ വിവരങ്ങളാണ്.