‘ഇരുപതു രൂപയ്ക്കാണ് അവൻ എന്റെ മകളെ കൊലയ്ക്ക് കൊടുത്തത്’ പൊള്ളലേറ്റ് അതീവ ഗുരുതര നിലയിൽ മരണത്തോട് മല്ലടിച്ചു മകൾ കഴിയുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ 15–ാം വാർഡ് സർജറി തീവ്രപരിചരണ വിഭാഗത്തിനു മുന്നിലിരുന്ന് തേങ്ങലോടെയാണ് ആ അമ്മ ഇതു പറഞ്ഞത്. പത്തനംതിട്ട, കടമ്മനിട്ട സ്വദേശിനിയായ 17 വയസുകാരിയെ 80% പൊള്ളലേറ്റ നിലയിൽ വെള്ളിയാഴ്ച രാത്രിയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ അകന്ന ബന്ധുവായ തെക്കേച്ചരുവിൽ സജിൽ (23) കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പെൺകുട്ടി ഏറ്റുമാനൂർ മജിസ്ട്രേട്ടിന് മൊഴി കൊടുത്തിരിക്കുന്നത്.
ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായതോടെ വാർഡിൽ നിന്ന് സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മകളുമായി സജിൽ അടുപ്പത്തിലായിരുന്നെന്ന് അമ്മ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് ഓട്ടോ റിക്ഷയിൽ വീടിന് സമീപം എത്തിയ ഇയാൾ മകളെ വീടിനു പുറത്തേക്ക് വിളിക്കുകയും ഓട്ടോറിക്ഷയ്ക്ക് കൂലി നൽകാൻ 20 രൂപ ആവശ്യപ്പെടുകയും ചെയ്തുവത്രെ. പണം നൽകാഞ്ഞതിനെ തുടർന്ന് കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് തന്നോടും പൊലീസിനോടും മകൾ ആവർത്തിച്ചു പറഞ്ഞതായും അമ്മ പറയുന്നു. അച്ഛൻ തെങ്ങുകയറ്റ തൊഴിലാളിയാണ്.
അമ്മ അടുത്തുള്ള വീടുകളിൽ വീട്ടുജോലിക്ക് പോയിരുന്നു. മൂന്നു മക്കളിൽ ഏറ്റവും ഇളയവളാണ് പൊള്ളലേറ്റ പെൺകുട്ടി. പത്താം ക്ലാസിൽ തോറ്റ ശേഷം തുടർന്നു പഠിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞ് വീട്ടിലിരിക്കുകയായിരുന്നു. കടയിൽ സെയിൽസ് വിഭാഗത്തിൽ ജോലിക്കു പോകാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ രണ്ടു മാസം മുൻപാണ് മകനോടൊപ്പം അകന്ന ബന്ധുവായ സജിൽ വീട്ടിൽ വരാൻ തുടങ്ങിയത്. കാടുവെട്ടൽ തൊഴിലാളിയായിരുന്ന സജിലും മകളും തമ്മിൽ ഇതിനിടെ പ്രണയത്തിലായി. ഈ ബന്ധത്തോട് പെൺകുട്ടിയുടെ സഹോദരന് എതിർപ്പായിരുന്നു. മകളെ വിവാഹം കഴിച്ച് നൽകണമെന്ന് സജിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മതിച്ചില്ല.
തുടർന്നും മകളും സജിലും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കടയിൽ പോയി അരി വാങ്ങിയ ശേഷം ആറു മണിയോടെയാണ് മകൾ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ അരിസഞ്ചി വീട്ടിൽ വച്ച ശേഷം പെട്ടെന്നു വീടിനു പുറത്തേക്ക് പോയി. ഏതാനും മിനിറ്റ് കഴിഞ്ഞ് തൊട്ടടുത്തുള്ള ഇവരുടെ കുടുംബ വീടിന് സമീപത്തു നിന്നു തീ ഉയരുന്നതു കണ്ടു. പിന്നാലെ അലറിക്കരച്ചിലും കേട്ടു. പെൺകുട്ടിയുടെ സഹോദരൻ, സഹോദരി, അമ്മ എന്നിവർ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർ ഓടി എത്തിയപ്പോഴേക്ക് മകൾ പൊള്ളലേറ്റ് പിടയുന്നതാണ് കണ്ടത്. സജിൽ ഓടി രക്ഷപ്പെടുന്നത് കണ്ടുവെന്നും പറയുന്നു. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.