കോഴിക്കോട് മുക്കത്ത് സ്വകാര്യ ആശുപത്രിയിൽ കയറി ചികിൽസയിലുള്ള യുവാവിനെ മർദിച്ചതായി പരാതി. മുരിങ്ങംപുറായി സ്വദേശി ബൈജുവിനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആക്ഷേപം.
ബൈജുവും അയൽവാസിയുമായി കഴിഞ്ഞദിവസം വഴിപ്രശ്നത്തിൽ വാക്കുതർക്കമുണ്ടായി. ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പറഞ്ഞുതീർത്തു. ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ബൈജു മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസ തേടി. പരിശോധന കഴിഞ്ഞ് വാർഡിൽ വിശ്രമിക്കുമ്പോഴാണ് ഒരുസംഘം ആക്രോശിച്ചെത്തിയത്. ആക്രമണത്തിൽ ബൈജുവിന് സാരമായി പരുക്കേറ്റു.
മുക്കം പൊലീസ് ആശുപത്രിയിലെത്തി ബൈജുവിന്റെ മൊഴി രേഖപ്പെടുത്തി. ആശുപത്രിയ്ക്കുള്ളിലെ ആക്രമണം ഗൗരവമുള്ളതെന്ന് പൊലീസ് പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.