ആക്രമണത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിനു നടന്‍ അജു വര്‍ഗീസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലാണു നടിയുടെ പേര് അജു പരാമർശിച്ചത്. ഇതിൽ പിന്നീട് അജു വർഗീസ് മാപ്പ് ചോദിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനു നടന്മാർക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പരാതി നൽകിയിട്ടുണ്ട്. നടന്മാരായ ദിലീപ്, സലിംകുമാർ, അജു വർഗീസ്, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണു ഡിജിപിക്കു നൽകിയ പരാതിയിലെ ആവശ്യം.
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ നടൻ ദിലീപിനു പിന്തുണയുമായാണ് അജു വർഗീസ് രംഗത്തെത്തിയത്. ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളുടെ നീക്കം കാണുമ്പോൾ അത്ഭുതം തോന്നുന്നെന്ന് അജു പറഞ്ഞു. ഇത് അനീതിയാണ്. കേസിൽ നീതി നടപ്പാകണം. എന്നാൽ അതൊരിക്കലും നിരപരാധിയായ വ്യക്തിയുടെ പ്രതിച്ഛായ തകർത്താകരുതെന്നും അജു പറഞ്ഞു.
നേരത്തെ ദിലീപിനെ പിന്തുണച്ചു സലിംകുമാറും രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴുവർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണു മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു സലിംകുമാറിന്റെ അഭിപ്രായം. കുറിപ്പിൽ നടിക്കെതിരായ ചില പരാമർശങ്ങൾ വിവാദമായതിനെത്തുടർന്നു സലിംകുമാർ പോസ്റ്റ് പിൻവലിച്ചു മാപ്പു ചോദിച്ചിരുന്നു.