‘‘നോട്ടിലൊന്നു തട്ടിയാൽ അതാ മുഴങ്ങും ഒരു ‘പട..പട’ ശബ്‌ദം... വെളിച്ചത്തിനു നേരെ പിടിച്ചാൽ തെളിയുന്ന ഗാന്ധിച്ചിത്രം. നോട്ടിനു നടുവിൽ അദൃശ്യമായ പേനത്തുമ്പു നെടുകെ കോറിയിട്ടതു പോലെയുള്ള ‘സെക്യൂരിറ്റി ത്രെഡ്’ എന്ന കൗതുകം...ഇത്രയുമായാൽ കറൻസി നോട്ട് ഒറിജിനലാണെന്നുറപ്പിക്കാം...’’ കറൻസി നോട്ടുകളിലെ ഒറിജനലും വ്യാജനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ബാങ്ക് ഉദ്യോഗസ്‌ഥരും പൊലീസും ഇപ്പോൾ പറഞ്ഞതു മാറ്റിപ്പറയുകയാണ്. കയ്യിൽ കിട്ടുന്ന കറൻസി നോട്ട് ഒറിജിനലോ അതോ വ്യാജനോയെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത സ്‌ഥിതിയാണു പലർക്കും. പുത്തൻ നോട്ടു കൈയിൽ വന്നാൽ പലരുടെയും മുഖത്തു സംശയത്തിന്റെ ‘സെക്യൂരിറ്റി ത്രെഡു’കൾ തെളിയുമിപ്പോൾ. എടിഎമ്മിൽ പോലും കള്ളനോട്ട് നേരെ കൈവെള്ളയിലെത്തുന്ന സംഭവങ്ങൾ ഒട്ടേറെ.
നോട്ടടിയുടെ സാങ്കേതികവിദ്യയും പഴയ കള്ളനോട്ടടി വിദഗ്‌ധരുടെ ചുട്ടു പൊള്ളുന്ന തലച്ചോറും ഒത്തുചേരുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ ഏതു രൂപയുടെയും കള്ളനോട്ടുകൾ അച്ചടിച്ചിറക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിൽ അറസ്‌റ്റിലായ വൻ കള്ളനോട്ടു മാഫിയാ സംഘം. നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തു നടത്തിയ ഏറ്റവും വലിയ കള്ളനോട്ടു വേട്ടയും വണ്ടിപ്പെരിയാറിലായിരുന്നു. പഴയ കള്ളനോട്ടു കേസിലെ പ്രതികൾ ഒത്തുചേർന്നു തല പുകച്ചപ്പോൾ മൂന്നു മാസത്തിനുള്ളിൽ അച്ചടിച്ചിറക്കിയതു മൂന്നു കോടി രൂപയുടെ കള്ളനോട്ടുകൾ! ഇടുക്കി പൊലീസ് മേധാവി കെ.ബി. വേണുഗോപാലും കട്ടപ്പന ഡിവൈഎസ്‌പി എൻ.സി. രാജ്‌മോഹനും കള്ളനോട്ടുകൾ വന്ന വഴിയിലൂടെ സഞ്ചരിച്ചപ്പോൾ തെളിഞ്ഞതു നോട്ടടി വിദ്യയുടെ പുത്തൻ രസതന്ത്രങ്ങളും നോട്ടുമാറ്റൽ തന്ത്രങ്ങളുടെ ആരുമറിയാത്ത സമവാക്യങ്ങളും.
ഒരു കംപ്യൂട്ടറും അഞ്ചു പ്രിന്ററും ഒരു ഇസ്‌തിരിപ്പെട്ടിയും മതി ‘‘ഒരു കംപ്യൂട്ടർ. അഞ്ചു പ്രിന്റർ. ഒരു ഇസ്‌തിരിപ്പെട്ടി. പ്ലാസ്‌റ്റിക് കവർ. പ്രത്യേകതരം കടലാസും, കുറച്ചു പച്ചക്കടലാസും. ഇത്രയുമുണ്ടെങ്കിൽ കള്ളനോട്ടു ഫാക്‌ടറി തന്നെ തുടങ്ങാം...’’ എങ്ങനെ കള്ളനോട്ടടിക്കുന്നുവെന്നു പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥരുടെ ചോദ്യത്തിന് വണ്ടിപ്പെരിയാർ കള്ളനോട്ടു കേസിലെ മുഖ്യ സൂത്രധാരൻ നെടുങ്കണ്ടം സ്വദേശി സുനിൽകുമാർ അലസമായി നൽകിയ മറുപടിയിതാണ്.
കൃത്യത, സൂക്ഷ്‌മത, രഹസ്യ സ്വഭാവം, മെനക്കെട്ടിരുന്നു പണിയെടുക്കാനുള്ള ഒരു മനസ്സ്... ; സുനിൽകുമാറിന്റെ ‘നോട്ടടിശീലങ്ങൾ’ ഇതൊക്കെയാണെന്ന് അന്വേഷണ സംഘം പറയുന്നു. ഒറിജിനൽ നോട്ടുകൾ കംപ്യൂട്ടറിൽ സ്‌കാൻ ചെയ്യുകയാണ് ആദ്യ പടി. നോട്ടടിക്കാരൻ കലാകാരനാണെങ്കിൽ കള്ളനോട്ടടിയിൽ ഒരു ‘കള്ളക്കല’ വിരിയും. ഗാന്ധിചിത്രമാണ് ആദ്യം ‘കലാകാരൻ’ നോട്ടമിടുക. കടലാസിൽ ഇതു പകർത്തുന്നതിന്റെ കൃത്യത ഉറപ്പാക്കും. ഇതിനു ശേഷം നേർത്ത രണ്ടു കടലാസുകൾക്കിടയിൽ പ്ലാസ്‌റ്റിക് കവർ വിരിക്കും.
ഇലക്‌ട്രോണിക് ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് ചൂടാക്കി ഒട്ടിച്ചു ചേർത്താണു പേപ്പർ തയാറാക്കുന്നത്. പ്ലാസ്‌റ്റിക് ടീപോയിയിലാണ് അച്ചടിക്കാനുള്ള കമ്മട്ടം അഥവാ ബ്ലോക്ക് നിർമിക്കുക. ഒരു എ ഫോർ ഷീറ്റിന്റെ വലുപ്പമുള്ള കടലാസിൽ മൂന്നു നോട്ടുകളാണ് അച്ചടിക്കുക. വെളിച്ചം തട്ടിയാൽ തെളിയുന്ന മഹാത്മാഗാന്ധിയുടെ മുഖവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടയാളവുമാണ് ആദ്യം നോട്ടിൽ അച്ചടിക്കുന്നത്. ഇതിനു ശേഷം തിളങ്ങുന്ന പച്ചക്കടലാസ് ഉപയോഗിച്ച് സെക്യൂരിറ്റി ത്രെഡ് പതിപ്പിക്കും.
കറൻസി നോട്ടിലെ മറ്റു ചിത്രങ്ങൾ പ്രിന്ററിന്റെ സഹായത്തോടെ വരച്ചു ചേർക്കും. അച്ചടിച്ച നോട്ടുകൾ കൃത്യമായി മുറിക്കുന്നതു യന്ത്രങ്ങളുടെ സഹായമില്ലാതെയാണ്. സുനിൽകുമാറാണു നോട്ടിന് അവസാന ‘ടച്ച്’ നൽകുന്നത്. ഓഫ്‌സെറ്റ് പ്രസിലായിരുന്നു സുനിൽകുമാർ കള്ളനോട്ടടി ആദ്യം പരീക്ഷിച്ചത്. കൂടുതൽ പെർഫക്‌ഷനു വേണ്ടി ഡിജിറ്റലിലേക്കു പിന്നീടു മാറി. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിക്കാൻ ചെലവാകുന്നത് 5000 രൂപ! നാലു പേർ 15 ദിവസം ആഞ്ഞു പണിയെടുത്താൽ 40 ലക്ഷം രൂപയുടെ കള്ളനോട്ട് റെഡിയെന്നു സുനിൽകുമാറിന്റെ മൊഴി.
50 രൂപയുടെ പച്ചക്കറിക്ക് 500 രൂപയുടെ കള്ളനോട്ട് അച്ചടിച്ച ശേഷം കള്ളനോട്ടുകൾ ഏജന്റുമാർക്കു കമ്മിഷൻ വ്യവസ്‌ഥയിൽ കൈമാറും. ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ടുകൾക്ക് നാലു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഏജന്റുമാർക്കു നൽകുക. പിന്നീട് ഏജന്റുമാർ ഇതിൽ വ്യതിയാനങ്ങൾ വരുത്തും. ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ടിന് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ നൽകും. നോട്ടുമാറ്റലാണ് ഏറെ ശ്രമകരം. ദമ്പതികൾ, യുവതികൾ തുടങ്ങിയവരെയാണ് ഇതിനായി നിയോഗിക്കുക. സന്ധ്യമയങ്ങുമ്പോൾ മാത്രമാണു കള്ളനോട്ടുകൾ മാറ്റാനിറങ്ങുക.
കള്ളനോട്ടുകൾ മാറ്റുന്നതിന് ഇടുക്കിയിലെ സ്‌ഥലങ്ങളാണു കൂടുതലും തിരഞ്ഞെടുക്കുക. പച്ചക്കറിക്കടകൾ, പെട്രോൾ പമ്പുകൾ, ഇടത്തരം ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ സംഘം ഉന്നമിടും. കടകൾ അടയ്‌ക്കാറാകുന്ന സമയത്തെത്തി പച്ചക്കറിയും പാഴ്‌സലും വാങ്ങി കള്ളനോട്ടു നൽകും. തിരക്കിനിടയിൽ ബാക്കി തിരിച്ചു കൊടുക്കുന്ന ഉടമ, കൈവശമുള്ളത് കള്ളനോട്ടാണെന്നു പിന്നീടാണറിയുക. 50–100 രൂപയ്‌ക്ക് പച്ചക്കറി വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നൽകും.
ഒരിക്കൽ ഓപ്പറേഷൻ നടത്തിയ സ്‌ഥലത്ത് സംഘം പിന്നീടു പരീക്ഷണം നടത്താനെത്താറില്ല. കംപ്യൂട്ടറും പ്രിന്ററും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തെങ്കിലും അച്ചടിച്ച നോട്ടുകൾ പലതും എവിടെയെത്തിയെന്നതു ദേശീയ അന്വേഷണ ഏജൻസിയുടെ മുന്നിലും ചോദ്യചിഹ്‌നമാണ്.