കോട്ടയം ∙ നാലു വയസ്സുകാരിയെ മദ്യലഹരിയിൽ ട്രെയിനിൽ മറന്ന അച്ഛൻ ഒടുവിൽ കുടുംബസമേതം മകളെത്തേടിയെത്തി. മദ്യപിച്ചു ബോധകെട്ട സേലം സ്വദേശി തന്റെ മകളെ ട്രെയിനിൽ തനിച്ചാക്കി തൃശൂരിൽ ഇറങ്ങിയതാണു നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്.
വെള്ളിയാഴ്ച സേലത്തു നിന്ന് ഷാലിമാർ – നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിൽ മകളെയും കൂട്ടി കയറിയ ഇയാൾ പാലക്കാട്ടേക്കുള്ള ടിക്കറ്റാണ് എടുത്തിരുന്നത്. വടക്കാഞ്ചേരിയിലെ ഭാര്യവീട്ടിലേക്കായിരുന്നു യാത്ര. ട്രെയിനിലെ സ്ലീപ്പർ കംപാർട്മെന്റിൽ കയറിയപ്പോൾത്തന്നെ മദ്യപാനം തുടങ്ങി, അധികം വൈകാതെ ബോധവും നശിച്ചു. ഉണർന്നപ്പോൾ ട്രെയിൻ തൃശൂരിൽ എത്തിയിരുന്നു. മകൾ ഒപ്പമുണ്ടെന്ന കാര്യം മറന്ന് തൃശൂരിൽ ഇറങ്ങി.
ട്രെയിനിൽ തനിച്ചായിപ്പോയ കുട്ടി കരയുന്ന വിവരം യാത്രക്കാർ ടിടിഇയെ അറിയിച്ചു. കുട്ടിയുടെ ഒപ്പമുള്ളത് ആരാണെന്ന് ട്രെയിനിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കോട്ടയം സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് സ്റ്റേഷൻ സിഐ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കുട്ടിയെ ഏൽപിച്ചു. ഇവർ ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറി. തമിഴ് മാത്രം സംസാരിച്ചിരുന്ന കുട്ടിയുടെ രക്ഷിതാക്കൾക്കായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാതാപിതാക്കളെ കണ്ടെത്തി. അമ്മയും അച്ഛനും മുത്തച്ഛനും എത്തിയാണു കുട്ടിയെ ഏറ്റുവാങ്ങിയത്. മദ്യലഹരിയിൽ മകളെ മറന്ന അച്ഛനു ശക്തമായ താക്കീത് നൽകിയാണ് അധികൃതർ മടക്കി അയച്ചത്.