നഗരത്തിലെ ബ്രോൺക്സ് ലെബനൻ ആശുപത്രിയിൽ സഹപ്രവർത്തകയായിരുന്ന ഡോക്ടറെ വെടിവച്ചുകൊന്നശേഷം നൈജീരിയക്കാരനായ ഡോക്ടർ ഹെൻട്രി ബെല്ലോ (45) ജീവനൊടുക്കി. വെടിവയ്പിൽ ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രിയിലെ മറ്റ് ആറുപേർക്കു പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ടു 2015 ൽ ഇവിടെ നിന്നു പുറത്തുപോകേണ്ടിവന്ന ബെല്ലോ, വെളുത്ത കോട്ടിനുള്ളിൽ ഒളിച്ചുകടത്തിയ തോക്കുമായി ആശുപത്രിയിൽ കടന്നുകയറി വെടിയുതിർക്കുകയായിരുന്നു. 17–ാം നിലയിൽ വനിതാ ഡോക്ടറെ വെടിവച്ചു വീഴ്ത്തിയശേഷം പലഭാഗത്തായി കണ്ടവരെയെല്ലാം വെടിവച്ചു.
പിന്നീടു സ്വയം വെടിവച്ചു മരിച്ച നിലയിൽ ഇയാളുടെ മൃതദേഹം ആശുപത്രിക്കുള്ളിൽനിന്നു തന്നെ കണ്ടുകിട്ടി. 2004ൽ മറ്റൊരു പീഡനക്കേസുമായി ബന്ധപ്പെട്ടു ബെല്ലോ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.