കേരളത്തില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കോട്ടയത്തെ നേഴ്സിങ് കോളജില്‍ കാമുകിയെ പെട്രോളിച്ച് കത്തിച്ച് യുവാവ് ജീവനൊടുത്തിയ സംഭവവും ഫെബ്രുവരി ഏഴിന് കൊച്ചി ഉദയംപേരൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പിച്ചകും ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊച്ചിയിലെ നഗരമധ്യത്തില്‍ ഇന്നുണ്ടായ ആക്രമണവും കേരളത്തിലെ മാറുന്ന തലമുറയുടെ മനോഭാവമാണ് പുറത്തുവരുന്നത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2005 ല്‍ ഖാൻ മാർക്കറ്റിൽ ഒരു പുസ്തകം വാങ്ങാൻ പോയ ഡല്‍ഹി സ്വദേശി ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നു. രാജ്യം ഞെട്ടലോടെ കേട്ട പ്രണയപ്രതികാരം. പ്രണയം തിരസ്കരിച്ച പതിനാറുകാരിയോടുള്ള കാമുകന്റെ ക്രൂരമായ പകപോക്കല്‍. ലക്ഷ്മിയുടെ മനസ്സിനും സ്വപ്നങ്ങള്‍ക്കുമെല്ലാം അത് ഉണങ്ങാത്ത പൊള്ളലായി. എന്നാല്‍ അന്ന് ഖാന്‍ മാര്‍ക്കറ്റില്‍ കണ്ടത് മാറുന്ന ഒരു തലമുറയുടെ മനോഭാവം കൂടിയായിരുന്നു. പിന്നീട് പലതവണ ആസിഡ് ആക്രമണങ്ങളെക്കുറിച്ച് നാം കേട്ടു. രാജ്യത്തിന്റെ നാനാദിക്കുകളില്‍ ഇത്തരം ആക്രമണങ്ങള്‍ തുടര്‍ക്കഥയായി. ആളൊഴിഞ്ഞ നേരം, ഇരുളിന്റെ മറവില്‍ നടന്ന ക്രൂരതകള്‍ പട്ടാപ്പകല്‍ ആള്‍ക്കൂട്ടങ്ങളുടെ മുന്നിലായി.
ചെന്നൈയില്‍ ഇൻഫോസിസ് ജീവനക്കാരി സ്വാതി റെയിൽവേ സ്റ്റേഷനിൽ വെട്ടേറ്റു മരിച്ചത് സമീപകാലത്താണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. പിന്നീട് സ്വാതിയെ കൊലപ്പെടുത്തിയ പ്രതി രാംകുമാർ ജയിലിൽ വച്ച് ജീവനൊടുക്കി. ചെന്നൈ വെല്ലൂരിലെ തിരുപ്പത്തൂരിൽ വനിതാ കോൺസ്റ്റബിളും ആസിഡ് ആക്രമണത്തിന് ഇരയായി.
പ്രണയ പ്രതികാരം കൊലയാളിയുടെ രൂപത്തില്‍ കേരളത്തിലേയ്ക്കും എത്തിയെന്നത് തെളിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം എസ്എംഇയില്‍ ഉണ്ടായ ദാരുണമായ സംഭവം. ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എസ്എംഇയിലെ പൂര്‍വ വിദ്യാര്‍ഥി ആദര്‍ശ് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. പകതീര്‍ക്കലിനൊടുവില്‍ ആദര്‍ശും ഈലോകത്തോട് സ്വയം വിടവാങ്ങി.
തൊട്ടടുത്ത ആഴ്ച ഉദയംപേരൂരില്‍ നിന്നും ഒരും പ്രണയ പ്രതികാരത്തിന്റെ മുറിവുള്ള വാര്‍ത്തയെത്തി. പ്രതി അയൽവാസിയായ യുവാവ്. ഇതിന് മുന്‍പും പലവട്ടം ഇയാള്‍ പെണ്‍കുട്ടിയെ ശല്യംചെയ്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെല്ലാം മനസ്സില്‍ പകയായി വളര്‍ന്നതാണ് കൊടുംക്രൂരതയിലേയ്ക്ക് ഈ യുവാവിനെ തള്ളിവിട്ടത്.
ഒടുവിലിതാ കൊച്ചി കലൂരില്‍ നടുറോട്ടില്‍ വച്ച് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായത് കോതമംഗലം സ്വദേശിനിയാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാണ് യുവതിക്ക് നേരെ കൊലപാതകശ്രമം ഉണ്ടായത്. എന്തുകൊണ്ടാണ് ഈ തലമുറ ഇങ്ങനെ പ്രതികാര മനോഭാവത്തിലേയ്ക്ക് മാറുന്നത്. ഇത്തരം ക്രൂരതയ്ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതേ അനുഭവം ഇനിയും ഉണ്ടാകുമെന്ന് തീര്‍ച്ച.