ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിച്ചെടുത്ത 38 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ അച്ചടിച്ചത് ബാംഗ്ലൂരിലെ പ്രസിലെന്ന് സൂചന. ആകെ മൂന്നു കോടി രൂപയുടെ കള്ളനോട്ടുകൾ അച്ചടിച്ച സംഘം തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ വിതരണം ചെയ്തു. സീക്രഡ് ത്രെഡിലുൾപ്പെടെ കൃത്യത പുലർത്തിയുള്ള അച്ചടിയിൽ കംപ്യൂട്ടർ വിദഗ്ധരുടെ സഹായം ലഭിച്ചതായും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസം വണ്ടിപ്പെരിയാറിൽ നാലരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയതാണ് രാജ്യാന്തര വേരുകളുള്ള കള്ളനോട്ട് മാഫിയാ സംഘത്തിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. മുഖ്യസൂത്രധാരൻ നെടുങ്കണ്ടം സ്വദേശി സുനിൽകുമാർ ഉൾപ്പെടെ ഒൻപത് പേർ ഇതിനോടകം പൊലീസിന്റെ പിടിയിലായി. യഥാർഥ നോട്ടിനെ വെല്ലുന്ന പുതിയ അഞ്ഞൂറ് രൂപ നോട്ടുകളാണ് സംഘം അച്ചടിച്ച് വിതരണം ചെയ്തത്. ആകെ മൂന്നു കോടി രൂപയുടെ നോട്ടുകൾ അച്ചടിച്ചതായി പിടിയിലായവർ മൊഴി നൽകി. ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്രസിലായിരുന്നു അച്ചടി. ആർട്ടിസ്റ്റ് കൂടിയായ സുനിൽകുമാറിനാണ് അച്ചടിയുടെ ചുമതല. സ്ക്രീൻ പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നോട്ടുകളുടെ അച്ചടി. യഥാർഥ നോട്ടുകളുടെ ഗുണനിലവാരത്തോടു കിടപിടിക്കുന്ന കടലാസിലായിരുന്നു അച്ചടി. സീക്രഡ് ത്രെഡുൾപ്പെടെ അതേപടി പകർത്തിയിരിക്കുന്നു.
കംപ്യൂട്ടർ വിദഗ്ധരുടെ സേവനം കള്ളനോട്ട് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നതും ഇക്കാരണത്താലാണ്. രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംഘം. കേരള പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചു.