എസ്എടി ആശുപത്രിയില്‍ നവജാതശിശുവിനു രക്തം മാറിനൽകിയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ തൽസ്ഥാനത്തുനിന്നു മാറ്റി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികള്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് ഇവരെ മാറ്റണമെന്നു ശുപാര്‍ശ നല്‍കിയത്.
പ്ലേറ്റ്‌ലെറ്റ് എന്ന രക്തഘടകമാണ് കുഞ്ഞിനു മാറി നല്‍കിയത്. ഇതു സാധാരണയായി രോഗികള്‍ക്ക് യാതൊരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും വരുത്തില്ല. എന്നാൽ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയാണു നടപടിയെടുക്കാന്‍ അന്വേഷണ സംഘം ശുപാര്‍ശ നല്‍കിയതെന്നു മെഡിക്കല്‍ കോളജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
പ്ലേറ്റ്‌ലെറ്റ് നല്‍കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ബന്ധുക്കൾ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രണ്ടുമില്ലി പ്ലേറ്റ്‌ലെറ്റാണ് നവജാത ശിശുവിനു മാറി നല്‍കിയത്. വിവരമറിഞ്ഞയുടൻ കുട്ടിയെ നിരീക്ഷണത്തിന് വിധേയമാക്കി. പ്ലേറ്റ്‌ലെറ്റ് മാറി നല്‍കിയതിനാല്‍ കുട്ടിക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
രാജേഷിന്റെ കുഞ്ഞ് ബേബി സിനു, എന്‍. സുനുവിന്റെ കുഞ്ഞ് ബേബി സുമി എന്നിവരാണ് ഒബിഎന്നില്‍ അഡ്മിറ്റായിരുന്നത്. ഡൗണ്‍ സിന്‍ട്രോം ആണോ എന്ന സംശയവും ഹൃദയത്തിന്റെ ചില പ്രശ്‌നങ്ങള്‍ കാരണവും മേയ് 31നാണു ബേബി സിനുവിനെ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടല്‍ കാരണം ബേബി സുമിയെ മേയ് 20-ാം തീയതിയാണു ചികിത്സയ്ക്കായി കൊണ്ടുവന്നത്.
ബേബി സിനുവിനു രക്തത്തില്‍ കൗണ്ട് കുറവായതിനാലാണു പ്ലേറ്റ്‌ലെറ്റ് നൽകണമെന്നു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഈ പ്ലേറ്റ്‌ലെറ്റ് ആളുമാറി ബേബി സുമിക്കാണു നൽകിയത്. ഒബിഎന്നില്‍ അന്നേരം മറ്റൊരു കുട്ടിക്ക് ജന്നി വന്നിരുന്നു. ആ കുട്ടിയെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍ക്ക് ഉടനെ പോകേണ്ടി വന്നതും കുഞ്ഞുങ്ങളുടെ പേരിലെ സാമ്യവുമാണ് സംഭവത്തിനു കാരണമെന്നാണു ജീവനക്കാര്‍ പറയുന്നത്.
രണ്ടു കുഞ്ഞുങ്ങളും അവരവരുടെ അസുഖങ്ങളില്‍നിന്നു സുഖം പ്രാപിച്ചുവരുന്നതായി അന്വേഷണ സംഘം വിലയിരുത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജീവനക്കാർക്കു കര്‍ശന നിര്‍ദേശങ്ങൾ നല്‍കിയിട്ടുണ്ട്.