അടിമാലിയിൽ എസ്റ്റേറ്റ് മാനേജരെ തലയ്ക്കടിച്ചു വീഴ്ത്തി ബന്ധിയാക്കി പണവും സ്വർണവും കവർന്നു. അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ രണ്ടുപേരാണ് മോഷണത്തിന് പിന്നിൽ. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മാനേജർ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലാർവാലി കൈനഗിരി ഇവിഎം എസ്റ്റേറ്റ് മാനേജർ രാമചന്ദ്ര കൈമളിന് നേരെയായിരുന്നു ആക്രമണം. പുലർച്ചെ രണ്ടിനാണ് സംഭവം. സാർ എന്നുവിളിച്ച് മോഷ്ടാക്കൾ മാനേജരുടെ വീടിന് മുന്നിലെത്തി. തോട്ടത്തിലെ തൊഴിലാളികളെന്ന് കരുതി വാതിൽ തുറന്നതോടെ രണ്ടുപേർ വീട്ടിലേക്ക് ഇടിച്ചുകയറി. ഇതിലൊരാൾ രാമചന്ദ്രനെ ചവിട്ടി വീഴ്ത്തി അലമാരയുടെയും മേശയുടെയും താക്കോൽ ആവശ്യപ്പെട്ടു. താക്കോലിരിക്കുന്ന സ്ഥലം ചൂണ്ടികാട്ടുന്നതുവരെ ക്രൂരമായി മർദ്ദിച്ചു.
ഉടുമുണ്ട് ഊരി കയ്യും കാലും ബന്ധിച്ച ശേഷമായിരുന്നു മോഷണം. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനായി ബാങ്കിൽ നിന്നെടുത്ത ഒന്നരലക്ഷം രൂപയും രണ്ടരപവന്റെ സ്വർണാഭരണങ്ങളും മോഷ്ടാക്കൾ കവർന്നു. രാവിലെ സമീപവാസിയായ ഓട്ടോ ഡ്രൈവർ അന്വേഷിച്ചെത്തിയപ്പോളാണ് വീടിനുള്ളിൽ അബോധാവസ്ഥയിൽ രാമചന്ദ്രനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇടുക്കിയിൽ നിന്നുള്ള പൊലീസ് നായയും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.