കോഴിക്കോട് കൊയിലാണ്ടി ചേലിയയിൽ പത്രവിതരണക്കാരനെ ആളുമാറി വെട്ടിപ്പരുക്കേൽപിച്ചു. സി.പി.എം. മുഖപത്രത്തിന്റെ ഏജന്റാണെന്ന് കരുതിയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകന്റെ ബൈക്കിന് തീയിട്ടതിന് പിന്നാലെയാണ് പത്രവിതരണക്കാരനെ വെട്ടിയത്. സി.പി.എം, ബി.ജെ.പി. സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് കൊയിലാണ്ടി ചേല്യ. ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ പത്രവിതരണത്തിന് പോകുമ്പോഴാണ് ആക്രമണം. കൈകാലുകൾക്കു വെട്ടേറ്റ നിലയിൽ പത്രവിതരണക്കാരൻ ഹരിദാസ പണിക്കാരെ കണ്ടെത്തിയത് നാട്ടുകാരാണ്. രക്തംവാർന്ന നിലയിലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം. മുഖപത്രത്തിന്റെ ഏജന്റല്ലേയെന്ന് ചോദിച്ചത് ആക്രമണത്തിന് ശേഷമായിരുന്നു. അപ്പോഴേക്കും വെട്ടേറ്റ് കൈകാലുകൾ ഒടിഞ്ഞിരുന്നു. ആക്രമിച്ചത് ബി.ജെ.പി. പ്രവർത്തകരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പരുക്കേറ്റയാളും ബി.ജെ.പി. അനുഭാവിയാണ്. കഴിഞ്ഞ ദിവസം ബി.ജെ.പി. പ്രവർത്തകൻ ശ്രീജിത്തിന്റെ ബൈക്ക് തീവച്ചു നശിപ്പിച്ചിരുന്നു. ഇതിന്റെ പകവീട്ടാനായി സി.പി.എം. മുഖപത്രത്തിന്റെ ഏജന്റിനെ ആക്രമിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് കരുതുന്നു. ചേല്യ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പട്രോളിങ് ശക്തമാക്കാനാണ് തീരുമാനം.
Advertisement