മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോൺ കെണിക്കേസിലെ പ്രതികളുടെ അറസ്റ്റിന് തടസമില്ല. മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. അതുവരെ അറസ്റ്റ് വിലക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
തെറ്റൊന്നും ചെയ്തിട്ടില്ല. മാധ്യമപ്രവർത്തനത്തിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമാണ് പ്രവർത്തിച്ചത്. വനിതാ റിപ്പോർട്ടർമാരിൽ ഒരാളാണ് മാനേജ്മെന്റിന്റെ അറിവോടെ മന്ത്രിയോട് സംസാരിച്ചത്. പെരുമാറ്റം പരിധിവിട്ടപ്പോൾ റെക്കോർഡ് ചെയ്തെടുക്കുകയായിരുന്നു. എന്നാൽ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പിഴവ് പറ്റി. അക്കാര്യം വിശദീകരിക്കുകയും ചെയ്തു. എവിടേക്കും ഓടിയൊളിക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാനും തയ്യാറാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണം എന്നായിരുന്നു ചാനൽ സിഇഒ അക്കം ഒൻപത് പ്രതികളുടെയും അപേക്ഷ. ഇവ വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയപ്പോഴാണ് അതുവരെ അറസ്റ്റ് വിലക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്. സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ പ്രോസിക്യുഷൻസിനോട് കോടതി അപ്പോൾ തന്നെ നിലപാട് ആരാഞ്ഞു. അങ്ങനെ ഉറപ്പ് നൽകാൻ കഴിയില്ലെന്ന് ഡിജിപി നിലപാട് അറിയിച്ചു. ഇതോടെ താൻ സ്വന്തം നിലയ്ക്ക് നിർദേശമൊന്നും നല്‌കാൻ ഉദ്ദേശിക്കുന്നിലെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു. അതേസമയം മൊഴി നൽകാൻ നോട്ടീസ് നൽകിയിട്ട് പ്രതികൾ ഇതുവരെ ഹാജരായിട്ട്ടില്ലെന്ന് ഡിജിപി ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിഭാഗം എതിർത്തു. പ്രതികൾക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നായി പ്രതിഭാഗം വാദം. എന്നാൽ നോട്ടീസിന്റെ കോപ്പി പ്രോസിക്യുഷൻ ഹാജരാക്കിയത് കോടതി ചൂണ്ടിക്കാട്ടി. നോട്ടീസ് ഫയലിൽ ഉണ്ടാകാം എന്നാൽ പ്രതികൾക്ക് നൽകിയെന്ന് പറയുന്നത് കളവാണെന്നും നിർദേശം കിട്ടിയാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തന്റെ കക്ഷികൾ തയ്യാറായിരുന്നുവെന്നും പ്രതിഭാഗം പറഞ്ഞു. അതേസമയം ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചതിന് തൊട്ടുപിന്നാലെ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ അന്വേഷണസംഘം തെളിവെടുപ്പിനെത്തി. മന്ത്രിക്കെതിരെ സംപ്രേഷണം ചെയ്ത വാർത്തയുടെ പകർപ്പും ചാനൽ റജിസ്ട്രേഷൻ സംബന്ധിച്ച രേഖകളും ശേഖരിച്ചു.