തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മുപ്പത് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്ന് പേർ പിടിയിൽ. നെയ്യാറ്റിൻകര പോസ്റ്റ് ഒാഫീസിലെ പോസ്റ്റൽ അസിസ്റ്റന്റ് ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. ചെന്നൈയിലുള്ള സംഘത്തിന് നോട്ട് കൈമാറാൻ പോകവെയാണ് പ്രതികളുടെ അറസ്റ്റ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിച്ച നോട്ടുകളുമായാണ് നെയ്യാറ്റിൻകരയിൽ മൂന്ന്പേർ പിടിയിലായത്.
വിവിധയിടങ്ങളിൽ നിന്ന് ചെറിയ തുകകൾ ശേഖരിച്ച് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന്റെ സഹായത്തോടെ ഇവർ നോട്ട്മാറ്റൽ നടത്തിയിരുന്നതായാണ് കണ്ടെത്തൽ. അമരവിള പാലത്തിന് സമീപം നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.
അറസ്റ്റിലായ ചെങ്കൽ സ്വദേശിയും നെയ്യാറ്റിൻകര പോസ്റ്റ് ഒാഫീസിലെ പോസ്റ്റൽ അസിസ്റ്റന്റുമായ ശോഭൻ, പാപ്പനംകോട് സ്വദേശി വിമൽ റോയ്, പേട്ട സ്വദേശി രഞ്ജിത്ത് എന്നിവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കേരളത്തിൽ നോട്ട് മാറ്റാൻ സാധിക്കാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലെ നോട്ട് മാറ്റൽ സംഘങ്ങളുടെ സഹായം തേടിയതെന്നും പിടിയിലായവർ പൊലീസിന് മൊഴി നൽകി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ചെന്നൈയിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.