കോഴഞ്ചേരി ആശുപത്രിയിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിന് തുമ്പുണ്ടായത് വെച്ചൂച്ചിറ സ്റ്റേഷനിലേയ്ക്കെത്തിയ ഫോൺവിളി. പത്ത് സംഘങ്ങളായി തിരിഞ്ഞ് പലഭാഗങ്ങളിലും പൊലീസ് പ്രതിയ്ക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലായിരുന്നു അന്വേഷണത്തിന് സഹായകമായ വിളിയെത്തിയത്. ഒന്നരദിവസം പൊലീസിനെ വലച്ച യുവതിയെ ഭർതൃവീട്ടിൽ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കുഞ്ഞിനെ നഷ്ടപ്പെട്ട് പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെയും പത്തനംതിട്ട ഡിവൈഎസ്പിയുടെയും മേൽനോട്ടം. സംശയം പലരിലേയ്ക്കും നീണ്ടു. നിരവധിപേരിൽ നിന്ന് മൊഴിയെടുത്തു. എന്നിട്ടും കുഞ്ഞിനെ തട്ടിയെടുത്ത യുവതിയിലേക്കെത്താനായില്ല. രാത്രിയോടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ മികവുറ്റ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പത്ത് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം. പലഭാഗത്തു നിന്നും യുവതിയുമായി സാമ്യമുള്ളയാളെ കണ്ടെന്ന ഫോൺ വിളിയെത്തി. ഇതിൽ ഭൂരിഭാഗവും പൊലീസിന്റെ സമയം നഷ്ടപ്പെടുത്തിയതല്ലാതെ തുമ്പുണ്ടാക്കാൻ സഹായിച്ചില്ല.
ആശുപത്രി പരിസരത്തെ ടവർ ലൊക്കേഷനിലെ മൊബൈൽ വിളികൾ പരിശോധിച്ചു. റയിൽവേ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലും തെരഞ്ഞു. ഒന്നര ദിവസം പിന്നിടുമ്പോഴും പൊലീസ് പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണ് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലേയ്ക്ക് അജ്ഞാതന്റെ വിളിയെത്തുന്നത്. ടെലിവിഷനിൽ കണ്ട് സാമ്യമുള്ള യുവതി കുഞ്ഞുമായി വെച്ചൂച്ചിറയ്ക്ക് സമീപമുള്ള വീട്ടിലെത്തിയെന്നായിരുന്നു വിവരം. വിളിയെത്തുടർന്ന് പൊലീസെത്തിയത് ലീനയുടെ ഭർതൃവീട്ടിലേയ്ക്കായിരുന്നു. ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി നൽകാൻ കഴിയാതിരുന്ന ലീന വളർത്താനുള്ള ആഗ്രഹം കൊണ്ട് കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് സമ്മതിച്ചു.