സുസ്ഥിര വികസനത്തിന് പുകയില നിർമാർജനം അനിവാര്യമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന ഇന്ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നു. പരസ്യമായുള്ള പുകവലി നിരോധനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തിലും സ്ത്രീകൾക്കിടയിൽ വരെ പുകവലി വർധിക്കുന്നതായാണ് പഠനം. പാൻപരാഗ് ഗുഡ്ക പോലുള്ള ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണവും വർധിക്കുന്നതായാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം.
ഈ പരസ്യത്തിലെ ഒാരോ വാചകവും മലയാളിക്ക് കാണാപാഠം തന്നെ. പക്ഷേ ഇതുകൊണ്ടൊന്നും മലയാളിക്ക് പുകയിലയോടുള്ള ആസക്തി വലിയ അളവിൽ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്. അപകടസാധ്യയില്ലെന്ന പരസ്യങ്ങളോടെയാണ് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സിഗരറ്റ് ബ്രാൻഡുകൾ വിപണി കീഴടക്കിയിരിക്കുന്നത്. സ്ത്രീകളിലെ ശ്വാസകോശ അർബുദനിരക്കിലെ വർധനയ്ക്കുള്ള ഒരു കാരണം പുകവലി തന്നെ. പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭമലസലിനുള്ള സാധ്യതയുമേറെയാണ്. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പോലെ അപകടകരം തന്നെയാണ് ഗർഭിണികൾ അവയിൽ നിന്നുള്ള പുക ശ്വസിക്കുന്നതും.
ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിച്ചതോടെ പാൻപരാഗ് ഗുഡ്ക എന്നിങ്ങനെയുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളും കേരളത്തിൽ സുലഭമാണ്. യുവാക്കളാണ് ഇതിന്റെ ആവശ്യക്കാർ. ചെറുപ്പക്കാർക്കിടയിൽ വായയിൽ അർബുദം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട് .
സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നാലായിരത്തിലധികം വരുന്ന രാസവസ്തുക്കള്‍ ഒരു പോലെ ആരോഗ്യത്തിന് ഹാനികരമാണ്. ഇവയിൽ 69 എണ്ണം കാൻസർ ഉണ്ടാക്കുന്നതാണ്.
സുസ്ഥിര വികസന അജൻഡയിൽ പുകയില നിയന്ത്രണവും നിർമാർജനവും രാജ്യങ്ങൾ ലക്ഷ്യമിടണമെന്ന അഭ്യർഥനയോടയാണ് വികസനത്തിന് പുകയില ഭീഷണിയെന്ന തീമിൽ ലോകാരോഗ്യസംഘടന ഈ വർഷത്തെ പുകയില വിരുദ്ധദിനം ആചരിക്കുന്നത്.