കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തോളം വരില്ലെങ്കിലും, കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് രക്തസാക്ഷികള്‍ എമ്പാടുമുണ്ട്. ഇന്നലെകളിലെ ചോരപ്പാടിന് പക്ഷെ തെല്ല് ശമനമായെന്ന് തോന്നിയ ഘട്ടം കഴിഞ്ഞിരിക്കുന്നു. തല്ലിതോല്‍പ്പിക്കലാണ് കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളുടെ ഇപ്പോഴത്തെ നയം. അങ്ങോളമിങ്ങോളമുള്ള ക്യാംപസുകളില്‍ അടിയുടെ അപാരതകള്‍ മാത്രം. തോളോടുതോള്‍ ചേരേണ്ടകാലത്തും തമ്മിലടിക്കാന്‍ മല്‍സരിച്ചോടുകയാണ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍. പോട്ടെ, ഇനി തോളത്തുകയ്യിട്ടില്ലെങ്കിലും എതിര്‍ സ്വരത്തെയും എതിര്‍നിലപാടുകളേയും തല്ലിത്തോല്‍പ്പിച്ച് തീര്‍പ്പാക്കാം എന്നുമാത്രം ചിന്തിക്കുന്ന വിദ്യാര്‍ഥിസംഘടനളോട് മുന്നേറ്റങ്ങളുടെ ഈ കാലത്ത് ചിലത് ചോദിക്കാതിരിക്കുന്നതെങ്ങനെ?
ഒപ്പമിരിക്കേണ്ട സഹപാഠിയെ കണ്ണില്‍ചോരയില്ലാതെ തല്ലുന്ന ഈ കാഴ്ച തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന്. അരങ്ങേറിയത് ഒരു മണിക്കൂറോളം നീണ്ട് നിന്ന കൂട്ടത്തല്ല്. എസ്.എഫ്.ഐയും എബിവിപിയും എതിരാളികളെ വളഞ്ഞിട്ട് തല്ലി. കമ്പും കോലും കല്ലും കണ്ടെതെല്ലാം കൊണ്ട് കയ്യാങ്കളി മൂത്തു.
ഒട്ടും മുഖവുരകള്‍ വേണ്ടാത്ത തിരുവനന്തപുരത്തെ ലോ അക്കാദമി. എസ്എഫ്ഐയും മറുവിഭാഗവും, മറുവിഭാഗമെന്നാല്‍ പ്രിന്‍സിപ്പലിനെതിരായ സമരത്തില്‍ ഒന്നായ മറ്റുവിദ്യാര്‍ഥിസംഘടനകള്‍. അവര്‍ ഇരുപക്ഷവും തമ്മിലായിരുന്നു സംഘര്‍ഷം. ഇരുപത് വിദ്യാര്‍ഥികള്‍ അടികൊണ്ട് ആശുപത്രിയിലാണ്. കോളജ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചു
ഇക്കണ്ട സംഘര്‍ഷങ്ങളുടെ തലേന്ന് കോഴിക്കോട് ഗവ എഞ്ചിനിയറിങ് കോളജില്‍ ഉണ്ടായതും വിദ്യാര്‍ഥിസമൂഹത്തെ ലജ്ജിപ്പിക്കുന്ന സംഭവവികാസങ്ങള്‍. നിരന്തര സംഘര്‍ഷത്തിന്റെ കുപ്രസിദ്ധിയുള്ള കോളജില്‍ കണ്ടത് അടിപിടിപൂരം, ക്ലാസില്‍ കയറി അധ്യാപകരുടെ മുന്നിലിട്ടും തുടര്‍ന്ന അക്രമങ്ങള്‍.
ഈ മാസം തന്നെ കോട്ടയം മാന്നാനത്തും തൃശൂര്‍ ഇരിങ്ങാലക്കുടയിലും യഥാക്രമം കെ.ഇ.കോളജിലും ക്രൈസ്റ്റ് കോളജിലും അടിയും തിരിച്ചടിയം ആവോളം കണ്ടു, ഈ കണ്ട സംഘര്‍ഷങ്ങളെയെല്ലാം ന്യായീകരിക്കുന്ന ഉത്തരങ്ങളുണ്ടോ വിദ്യാര്‍ഥി സംഘടനകള്‍ക്ക്? ആര്‍ക്കും തന്നെ കാണില്ല. സംഘട്ടനമുണ്ടാക്കി സംഘടന വളര്‍ത്താമെന്ന ഒരേയൊരുദ്ദേശം മാത്രം. ഒന്നുകൂടി ചേര്‍ത്തുവായിക്കാം. ഇടതു-വലതു വൈരത്തിനൊപ്പം സിപിഎമ്മിനും ബിജെപിക്കും ഇടയില്‍ നടക്കുന്ന ശക്തിപരീക്ഷണവും ക്യാംപസുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്. വിവേകത്തിന്റെ വഴി കാട്ടേണ്ടവര്‍ കാമ്പസുകളില്‍ കയറി വിളയാടുമ്പോള്‍ അക്രമങ്ങള്‍ പരിധി വിടുന്നു
എസ്.എഫ്.ഐക്കെതിരെ എ.ബി.വി.പി, ബി.ജെ.പി പ്രവർത്തകർ കോളജിന് മുന്നിൽ നടത്തിയ സാംസ്കാരിക കൂട്ടായ്മയാണ് കേരളവര്‍മയില്‍ അടിയിലവസാനിച്ചത്. തലക്കെട്ടുകള്‍ പലതും എബിവിബി എസ്എഫ്ഐ സംഘര്‍ഷമെന്നാണെങ്കിലും പ്രതിസ്ഥാനത്ത് എബിവിപി തന്നെയാണ്. വടിവാളും കുറുവടിയുമെല്ലാമായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്ത് സാംസ്കാരിക സമ്മേളനമാണ് കേരളവര്‍മക്ക് മുന്നില്‍ നടത്താനുദ്ദേശിച്ചത്. അതല്ല ശിവസേനന്‍മാരെപ്പോലെ സാംസ്കാരിക ഉദ്ധാരണത്തിന് ചൂരല്‍ നിര്‍ബന്ധമാണെന്ന ആലോചനയില്‍ കയ്യില്‍ കരുതിയതയാണോ? രാഷ്ട്രീയ നേതൃത്വങ്ങളുടെ ചട്ടുകമാകരുത് വിദ്യാര്‍ഥിസംഘടനകളെന്നിരിക്കേ ചട്ടുകം പഴുപ്പിച്ച് ഈ വല്യേട്ടന്‍മാരെന്തിന് ക്യാംപസില്‍ കടക്കണം? ഫലത്തില്‍ മേല്‍പ്പറഞ്ഞ സിപിഎം ബിജെപി ശക്തിപരീക്ഷണം ക്യാംപസുകളെ ചോരയില്‍ മുക്കുന്നുണ്ടെന്ന് ഇ കേരളവര്‍മ അപാരതയെ മുന്‍നിര്‍ത്തി തന്നെ ഉറക്കെപ്പറയാം. കാമ്പസുകള്‍ക്ക് മുന്നിലെ അങ്ങാടികളിലെ രാഷ്ട്രീയ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന മുന്‍കാല പതിവും തിരിച്ചുവരികയാണോ എന്ന സംശയവും ന്യായം.
തല്ലിയില്ലെന്നല്ല ഈ നേതാവിന്റെ അവകാശവാദം. കാര്യകാരണമില്ലാതെ തല്ലിയില്ലെന്നാണ്. തലപ്പത്തുനിന്നും ഇങ്ങനെയൊരു ന്യായീകരണം കേള്‍ക്കുന്ന കുട്ടിനേതാക്കള്‍ എങ്ങനെ വടിയും കമ്പും കയ്യിലേന്താതിരിക്കും..? ജനാധിപത്യബോധം മറന്ന് കായികപരവും ആയുധപരവുമായ മേല്‍ക്കോയ്മ തന്നെ ശരണം എന്ന സങ്കല്‍പം വച്ചുപുലര്‍ത്തുന്നതില്‍ ഇടതിനൊപ്പം വലതുവിദ്യാര്‍ഥി സംഘടനകളും ഒട്ടും ഒട്ടുംതന്നെ പുറകിലല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സദാചാരഗുണ്ടായിസം എസ്.എഫ്.ഐയുടെ പേരിലേക്കെത്തുന്നതും മാന്നാനത്ത് കെ.ഇ.കോളജിലെ വനിതാദിന വിവാദം തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ വടിയെടുത്തതുമെല്ലാം ഈ ക്രിമിനല്‍വല്‍ക്കരണത്തോട് കണ്ണടച്ചതിന്റെ ബാക്കിപത്രം തന്നെ.
അക്രമങ്ങളെ ഏറ്റുമുട്ടലുകളെ എന്തിന് അല്ലറ ചില്ലറ പൊതുമുതല്‍ നശിപ്പിക്കുന്നതിനെ വരെ സംഘടനാപ്രവര്‍ത്തനത്തിന്റേയും സമരതീവ്രതയുടെയുെമല്ലാം പേരില്‍ പലകുറി നമ്മള്‍ ന്യായീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്നെല്ലാം സംഘടനകള്‍ക്ക് അത് പൊതുജനത്തെ പറഞ്ഞുവിശ്വസിപ്പിക്കാനായിരുന്നു. അതല്ലെങ്കില്‍ ആരും പറഞ്ഞില്ലെങ്കിലും ഒരു കാര്യകാരണമുണ്ടെന്ന് വിശ്വസിച്ചിരുന്നു ജനം. എന്നാല്‍ ഇന്നീ കാണുന്നതെല്ലാം പൊതുജനത്തെ വെറുപ്പിക്കുന്ന വിളയാട്ടങ്ങള്‍ മാത്രമാണ്.
മറവിയിലടിയാന്‍ മാത്രം പഴക്കമില്ല കേരളത്തിലെ ക്യാംപസുകളിലേറെയും വാഴുന്ന രണ്ടുവിദ്യാര്‍ഥിസംഘടനകളുടെ ഈ ദുഷ്ചെയ്തികള്‍ക്ക്. ഇങ്ങനെയല്ല ഇക്കാലത്ത് വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് വിളിച്ചുപറയിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ക്യാംപ്സ് രാഷ്ട്രീയം സമ്മാനിക്കുന്നതും. സാമൂഹ്യ, രാഷ്ട്രീയ, സര്‍ഗ സംവാദങ്ങള്‍ പൂക്കേണ്ടിടം സംഘട്ടനങ്ങളുടെ സാധ്യതമാത്രം തേടുന്നു. അശാന്തിയുടേയും അരാജകത്വത്തിന്റേയും ഇടമായി ക്യാംപസുകളെ മാറ്റാന്‍ അവര്‍ വഴിവെട്ടിനല്‍കുന്നു. നിങ്ങളില്‍ ഒരു നല്ല മാതൃകയില്ലാതെ വരുമ്പോള്‍ തന്നെയാണ് അവര്‍ ജോര്‍ജുമാരായി പോള്‍ വര്‍ഗീസുമാരുമായി ക്യാംപസില്‍ വിലസുന്നതും.
ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ, ഒരണകൊണ്ട് ഇടിച്ചുകയറിയവരാണ് നിങ്ങള്‍. നമ്മുടെ രാഷ്ട്രീയത്തെ തലയെടുപ്പോടെ നയിക്കുന്ന നേതാക്കളുടെ എണ്ണമെടുത്തുനോക്കൂ, അപ്പോള്‍ കാണാം ഒരുകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയം നല്‍കിയ ദിശാബോധത്തിന്റെയും മൂല്യങ്ങളുടെയും ബാക്കിപത്രങ്ങള്‍. ചര്‍ച്ചകളിലും വിവാദങ്ങളിലും വീറോടെ സംസാരിക്കാനറിയുന്ന നിങ്ങള്‍ വിദ്യാര്‍ഥി നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ മതി ഉള്ളുറപ്പുള്ള നിലപാടുകള്‍ പിറക്കാന്‍. സമൂഹമാധ്യമങ്ങളിലൂടെ നിങ്ങള്‍ നടത്തുന്ന ആത്മാര്‍ഥമായ ആഹ്വാനങ്ങള്‍ മതിയാകും ഇത്തരം കൂട്ടയടികള്‍ അവസാനിപ്പിക്കാന്‍. ക്രിയാത്മകമായ, തീര്‍ത്തും രാഷ്ട്രീയവും ജനാധിപത്യപരവുമായ സംഘടനാ പ്രവര്‍ത്തനം തിരികെയെത്തിക്കാന്‍ ഇനിെയങ്കിലും ഒന്നിക്കൂ.