അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ച് നീലച്ചിത്ര നടി. ലോസ് ആഞ്ചലസിൽ വാർത്താസമ്മേളനം നടത്തിയ ജെസീക്ക ഡ്രാക്കെ പത്തു വർഷം മുമ്പ് ട്രംപ് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിപ്പെട്ടത്.
ട്രംപിനെതിരെ ലൈംഗിക ആരോപണമുന്നയിക്കുന്ന പതിനൊന്നാമത്തെ വനിതയാണ് ഡ്രാക്കെ (42). കലിഫോർണിയയിലെ ലേക്ക് താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിലാണ് ട്രംപിനെ കണ്ടതെന്നു നടി പറയുന്നു. ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ കൂട്ടുകാരികളുമൊത്ത് അവിടെ പോയി. മുറിയിൽ വച്ചു ചേർത്തു പിടിച്ച ട്രംപ് അനുമതി കൂടാതെ ചുംബിച്ചു. ഒപ്പം കഴിയാൻ ആവശ്യപ്പെട്ടു.
എന്നാൽ അതു നിരാകരിച്ചു തിരികെ പോന്നു. പിന്നീട് ഒരു അജ്ഞാതൻ വിളിക്കുകയും ട്രംപിന്റെ മുറിയിലേക്ക് ഒറ്റയ്ക്കു വരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ട്രംപ് നേരിട്ടു സംസാരിച്ചു. എത്ര രൂപയാണ് വേണ്ടതെന്നു ചോദിച്ച അദ്ദേഹം 10000 ഡോളർ വാഗ്ദാനം ചെയ്തു. എന്നാൽ താൻ മുറിയിലേക്കു പോയില്ലെന്ന് ജെസീക്ക പറഞ്ഞു. ട്രംപുമൊത്തു നിൽക്കുന്ന ചിത്രവും അവർ വാർത്താസമ്മേളനത്തിൽ കാണിച്ചു. എന്നാൽ ജെസീക്കയുടെ ആരോപണത്തെ പൂർണമായും റിപ്പബ്ലിക്കൻ ക്യാംപ് തള്ളി.
ജെസീക്ക പറയുന്നതു മുഴുവൻ കള്ളക്കഥയാണെന്നും അവരുടെ കൈവശമുള്ള ചിത്രങ്ങൾ ട്രംപിനോടൊത്തു ചിത്രങ്ങൾ എടുക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളുടേതു മാത്രമാണെന്നും റിപ്പബ്ലിക്കൻ പ്രചാരണ ക്യാംപ് വക്താക്കൾ പറഞ്ഞു. മാധ്യമങ്ങളും തിരഞ്ഞെടുപ്പു നിരീക്ഷകരും കാര്യമായ സാധ്യത കാണുന്നില്ലെങ്കിലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോഴും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്.
വൈറ്റ് ഹൗസിലേക്കുള്ള യാത്രയിലാണ് താനെന്നു ട്രംപ് പറയുന്നു. ‘ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കും. മറ്റൊരാൾക്കും ഒരു സാധ്യതയുമില്ല’– ക്ലീവ് ലാൻഡിൽ പതിനായിരത്തിലധികം പേർ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തു ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര ശുഭസൂചകമല്ല. തിരഞ്ഞെടുപ്പു സർവേയിൽ മിക്ക സംസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റൻ ഏഴു പോയിന്റിലധികം മുന്നിലാണ്.
ഇതിനിടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾക്കു ഇനി മറുപടി പറയാനില്ലെന്നു ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റൻ വ്യക്തമാക്കി. ട്രംപുമായി നാലര മണിക്കൂർ സംവാദം കഴിഞ്ഞ സ്ഥിതിക്ക് ഇനി അദ്ദേഹത്തോടു പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സംവാദങ്ങളിലെല്ലാം ഹിലറി ക്ലിന്റൻ മുന്നിലാണെന്നായിരുന്നു അഭിപ്രായ സർവേകൾ.
തിരഞ്ഞെടുക്കാൻ ചീത്തയും മോശവും: ഇറാൻ പ്രസിഡന്റ്
ദുബായ്∙ ചീത്തയായതു വേണോ അതോ മോശമായതു വേണോ എന്ന രണ്ടു സാധ്യത മാത്രമേ അമേരിക്കൻ വോട്ടർമാരുടെ മുന്നിലുള്ളുവെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റുഹാനി. ‘200 വർഷത്തിലധികം ജനാധിപത്യ പാരമ്പര്യമുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു.
അൻപതിലധികം പ്രസിഡന്റ് തിരഞ്ഞെടുപ്പുകളും നടന്നു. പക്ഷേ, ധാർമികത ആ രാജ്യത്തില്ല’ ഒരു ചടങ്ങിൽ പങ്കെടുക്കവേ നടത്തിയ പ്രസംഗത്തിൽ റുഹാനി അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു.