ജനത്തിന്‍റെ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും ഓടിയെത്തിയ ഭരണാധികാരിയായിരുന്നു ഫിദല്‍ കാസ്ട്രോയെന്ന് ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന മലയാളി ഡോ ഭാസ്കര്‍ ബാലകൃഷ്ണന്‍. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ കാസ്ട്രോയുടെ ഇടപെടലാണ് ക്യൂബയുടെ വളര്‍ച്ചയ്ക്ക് കാരണം. ഇന്ത്യയുമായി പ്രത്യേക അടുപ്പമുണ്ടായിരുന്ന കാസ്ട്രോ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏറെ ബഹുമാനിച്ചിരുന്നെന്ന് ഭാസ്കര്‍ ബാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പഠിക്കാന്‍ ഒരു കുട്ടിയെങ്കിലുമുള്ള ഗ്രാമത്തില്‍ സ്കൂള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഭരണാധികാരി. രാജ്യത്ത് സ്കൂള്‍ നവീകരണം പ്രഖ്യാപിച്ച കാസ്ട്രോ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രാത്രിയിലുള്‍പ്പെടെ സ്കൂളുകള്‍ സന്ദര്‍ശിച്ചത് ഡോ ഭാസ്കര്‍ അനുസ്മരിച്ചു.
ഒരു കോടി പതിനാലു ലക്ഷം ക്യൂബന്‍ജനതയില്‍ ഒരു കുഞ്ഞിന് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ മനസുവേദനിച്ച ഭരണാധികാരിയായിരുന്നു ഫിദല്‍. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളുമായി മൂന്ന് മണിക്കൂര്‍ ടെലിവിഷന്‍ പ്രസംഗം. പ്രസംഗത്തില്‍ മാത്രം ഒതുക്കാതെ രാജ്യത്തിന്‍റെ മുക്കിനും മൂലയിലുമുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ച് ജനത്തോടൊപ്പം നിന്ന മനുഷ്യസ്നേഹി. കാര്‍ക്കശ്യത്തിന്‍റെ ആള്‍രൂപമെന്ന് ലോകം വിലയിരുത്തിയ കാസ്ട്രോയെ ക്യൂബന്‍ ജനത നെഞ്ചിലേറ്റിയതിനു കാരണമിതാണെന്നാണ് 2001 മുതല്‍ 2005 വരെ ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഡോ ഭാസ്കര്‍ ബാലകൃഷ്ണന്‍ ഓര്‍ക്കുന്നത്.
1983 ല്‍ ചേരീചേരാ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിച്ച കാസ്ട്രോയുടെ ഇന്ത്യയുമായുള്ള അടുപ്പത്തിന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കാരണമായിരുന്നുവെന്നും ഭാസ്കര്‍ വ്യക്തമാക്കി. ക്യൂബയ്ക്കൊപ്പം, ഗ്രീസ്, ഹെയ്തി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സേവനം അനുഷ്ടിച്ച ഭാസ്കര്‍. പാലക്കാട് സ്വദേശിയാണ്.