വൈറെംഗെറ്റ് (മിസോറം)∙ സൈനിക – സാമ്പത്തിക സഹായ സഹകരണവുമായി പാക്കിസ്ഥാന് ഉറച്ച പിന്തുണ നൽകുന്ന ചൈനയ്ക്ക് ഇന്ത്യ വിയറ്റ്നാമിൽ മറുപടിയൊരുക്കുന്നു. പ്രതിരോധ രംഗത്ത് ചൈനയുടെ അയൽരാജ്യമായ വിയറ്റ്നാമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് ഇന്ത്യ ഒരുക്കുന്നത്. സൈനികർക്കു നൽകുന്ന പരിശീലനത്തിനൊപ്പം, ബ്രഹ്മോസ്, ആകാശ് മിസൈലുകൾ, മുങ്ങിക്കപ്പലിലുള്ള പരിശീലനം തുടങ്ങിയവയാണവ.
പാക്കിസ്ഥാനെ കൂടാതെ, ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിലും ചൈന സ്വാധീനം വർധിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച, ചൈനീസ് നിർമിതമായ രണ്ട് മുങ്ങിക്കപ്പലുകളാണ് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തിനു സമർപ്പിച്ചത്. മാത്രമല്ല, ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഗ്വാദർ തുറമുഖത്ത് സുരക്ഷയ്ക്കായി 1000ൽ അധികം മറീനുകളെ ചൈന വിന്യസിച്ചേക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ നാവികസേനയ്ക്ക് എട്ട് ഡീസൽ – ഇലക്ട്രിക് മുങ്ങിക്കപ്പലുകളാണ് ചൈന വിൽക്കാൻ പോകുന്നത്.
ഈ റിപ്പോർട്ടുകൾക്കിടെയാണ് പ്രത്യാക്രമണ രീതിയിൽ ചെറുതെങ്കിലും തന്ത്രപ്രധാനമായ വ്യതിയാനം വരുത്താൻ ഇന്ത്യ തയാറാകുന്നത്. സൈനികർക്കു പരിശീലനം നൽകുന്നതിനൊപ്പം ബ്രഹ്മോസ് സൂപ്പർസോണിക് കപ്പൽവേധ മിസൈൽ വിയറ്റ്നാമിനു നൽകാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ദൂരപരിധി കൂടിയ പതിപ്പിന്റെ പരീക്ഷണം കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയിരുന്നു. കപ്പലിൽനിന്നു കരയിലെയോ കടലിലെയോ 400 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വരെ തകർക്കാൻ ശേഷിയുള്ളതാണ് മിസൈൽ. ദക്ഷിണ ചൈനാ കടലിൽ ചൈനീസ് നാവികസേന നടത്തുന്ന നീക്കങ്ങൾക്ക് ഈ മിസൈൽ സംവിധാനം വലിയ ഭീഷണിയുയർത്തും.
മാത്രമല്ല, തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലും വിയറ്റ്നാമിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യൻ വ്യോമസേന ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. റഷ്യൻ നിർമിത കിലോ ക്ലാസ് വിഭാഗത്തിൽപ്പെടുന്ന മുങ്ങിക്കപ്പലുകളിലും വിയറ്റ്നാം സൈനികർക്ക് ഇന്ത്യ പരിശീലനം നൽകുന്നു. നാവികസേനയുടെ വിശാഖപട്ടണത്തെ മുങ്ങിക്കപ്പൽ പരിശീലനകേന്ദ്രത്തിലെ ഐഎൻഎസ് സത്‌വാഹനയിലാണ് പരിശീലനം. അതേ വിഭാഗത്തിലെ മുങ്ങിക്കപ്പലുകൾ വിയറ്റ്നാം ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ രംഗത്തെ ഇന്ത്യയുടെ ദശകങ്ങള്‍ നീണ്ട അനുഭവസമ്പത്ത് അവർക്കു ഗുണകരമാകും.
വിയറ്റ്നാം സൈനികർക്ക് കാട്ടിനുള്ളിലെ ഏറ്റുമുട്ടലുകളിൽ മികച്ച രീതിയിലുള്ള പ്രതിരോധത്തിനും ഇന്ത്യ പരിശീലനം നൽകുന്നു. വിയറ്റ്നാം സൈന്യത്തെ പ്രതിനിധീകരിച്ച് മൂന്ന് ഉദ്യോഗസ്ഥരാണു മിസോറമിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഇവർ തിരിച്ചു വിയറ്റ്നാമിലെത്തി മറ്റു സൈനികരെ പരിശീലിപ്പിക്കും. സൗഹൃദരാജ്യങ്ങൾ ചേർന്നുള്ള സൈനിക പരിശീലനത്തിൽ പുതുമയില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ വിയറ്റ്നാം സൈനികർക്ക് ഇന്ത്യ നൽകുന്ന പരിശീലനത്തിന് പ്രത്യേകതയേറെയാണ്.
ചൈനയുടെ അയൽരാജ്യമായ വിയറ്റ്നാമിനും ഇതു മധുരിക്കുന്ന സഹകരണമാണ്. ദക്ഷിണ ചൈനാ കടലിൽ മേധാവിത്തം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനീസ് നടപടിക്കെതിരെ ശക്തമായ അമർഷമാണ് വിയറ്റ്നാമിനുള്ളത്. 1979ലെ ചൈന – വിയറ്റ്നാം യുദ്ധത്തിന്റെ കയ്പ്പേറിയ ഓർമകളും അവരെ വിട്ടുപോയിട്ടില്ല.