ഡോണള്‍ഡ് ട്രംപിന്റെ വംശീയ, ലിംഗസമത്വ നിലപാടുകളെയും നികുതിവെട്ടിപ്പിനെയും ചോദ്യം ചെയ്ത് ഹിലറി ക്ലിന്റന്‍. ഹിലറിയുടെ പൂര്‍വകാലസേവനചരിത്രം മോശമെന്ന് തിരിച്ചടിച്ച് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യസംവാദം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കു വരെ നീങ്ങിയപ്പോള്‍ ഒടുവില്‍ മുന്‍തൂക്കം ഹിലറിക്കായി. വിവിധ സര്‍വേകളില്‍ 67 ശതമാനം പേര്‍ ഹിലറിയെ പിന്തുണച്ചപ്പോള്‍ ട്രംപിന് കിട്ടിയത് 27% പിന്തുണമാത്രം.
രാജ്യത്തിന്‍റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ എന്നീ മൂന്നു വിഷയങ്ങളിലായിരുന്നു സംവാദം. അതിരുകടന്ന നിലപാടുകള്‍ക്കു പേരുകേട്ട ട്രംപ് സംവാദത്തിലെങ്കിലും മാന്യത പുലര്‍ത്തുമെന്നുള്ള കരുതല്‍ തെറ്റി. പക്ഷേ കടന്നാക്രമണം വെറുതേയായയെന്നു മാത്രം. ട്രംപിന്റെ പെരുമാറ്റവും നികുതിവിവരങ്ങളും വംശീയ, സ്ത്രീവിരുദ്ധ നിലപാടുകളും ചൂണ്ടിക്കാട്ടിയ ഹിലറി കരുത്ത് തെളിയിച്ചു. ട്രംപിന്റെ ആക്രമണങ്ങളെ ചെറുപുഞ്ചിരിയോടെ നേരിട്ടു. സാധാരണക്കാരന് സാമ്പത്തിക,അവസര സമത്വവും തൊഴിലവസരങ്ങളും അടിസ്ഥാന വേതനവും ഹിലറി ഉറപ്പുനല്‍കി.
സാമ്പത്തികനയം, തൊഴില്‍ വിഷയങ്ങളില്‍ ശക്തമായ നിലപാടുമായി ട്രംപ് തുടക്കത്തില്‍ മുന്നേറി. പക്ഷേ, ഇറാഖ്, ഒബാമ യഥാര്‍ഥ അമേരിക്കന്‍ പൗരനല്ലെന്ന ആക്ഷേപം തുടങ്ങി ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന പതിവ് ട്രംപ് തുടര്‍ന്നു. കറുത്തവര്‍ഗക്കാരോടുള്ള അനീതിയാണ് അവരെ തോക്കെടുപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഹിലറിക്ക് പ്രസിഡന്റ് പദവി വഹിക്കാനുള്ള ആരോഗ്യമില്ലെന്നായിരുന്നു ട്രംപിന്റെ മറ്റൊരു ആക്ഷേപം. വിദേശകാര്യ സെക്രട്ടറിയെന്ന നിലയ്ക്ക് താന്‍ നടത്തിയ യാത്രകളും ചര്‍ച്ചകളും ചൂണ്ടിക്കാട്ടി ഹിലറി മറുപടി നല്‍കി. ട്രംപിന്റെ സ്വഭാവരീതികള്‍ പ്രസിഡന്റിനു യോജിച്ചതല്ലെന്ന് ഹിലറി മറുപടി നല്‍കി.
ആദ്യ സംവാദത്തില്‍ വിജയം ഹിലറിക്കെന്നാണ് സര്‍വേകള്‍. ട്രംപ് 16 കള്ളങ്ങള്‍ പറഞ്ഞു. ഹിലറി പറഞ്ഞതെല്ലാം സത്യമെന്നാണ് വിശകലനങ്ങള്‍. പ്രത്യക്ഷത്തില്‍ എല്ലാം ഹിലറിക്ക് അനുകൂലമെങ്കിലും ട്രംപിന്റെ നിലപാടുകള്‍ സ്വിങ് സ്റ്റേറ്റുകളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. പെനിസില്‍വേനിയ, ഒഹായോ തുടങ്ങി അവസാനനിമിഷം വരെ മനസുതുറക്കാത്ത സംസ്ഥാനങ്ങളാണ് പലപ്പോഴും പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുള്ളതും.