സംസ്ഥാന പുരസ്കാരത്തില്‍ ജൂറി പുരസ്കാരത്തില്‍ ഒതുങ്ങിയതില്‍ പരാതിപ്പെടാന്‍ താന്‍ ആളല്ലെന്ന് നടി സുരഭി ലക്ഷ്മി. അങ്ങനെ പറയാനോ ചിന്തിക്കാനോ ഉള്ള വലിപ്പം തനിക്കില്ല. തന്നോട് സ്നേഹമുള്ള പലരും ഇത് മധുര പ്രതികാരമെന്നൊക്കെ പറയുന്നുണ്ട്. അത് അവര്‍ ഇഷ്ടം കൊണ്ട് പറയുന്നതാണ്. ദേശീയ പുരസ്കാരത്തില്‍ ജൂറി പരാമര്‍ശം കിട്ടാനായി താന്‍ പ്രാര്‍ഥിച്ചിരുന്നുവെന്നും സുരഭി പറയുന്നു. സിനിമയില്‍ സ്ത്രീകളുടെ സ്ഥാനം, ഏറെ ജനപ്രിയത സമ്മാനിച്ച പാത്തു എന്ന കഥാപാത്രം സമ്മാനിച്ച ഗുണദോഷങ്ങള്‍, മിന്നാമിനുങ്ങിലെ കഥാപാത്രത്തിന് മാതൃകയാക്കിയ സ്ത്രീ, പരിധിവിടുന്ന സീരിയലുകള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ മനസ്സ്തുറക്കുന്നു സുരഭി നേരേ ചൊവ്വേയിൽ.
> സ്റ്റേജിൽ കഴിവ് തെളിയിച്ചു. അംഗീകാരങ്ങൾ കിട്ടി. മിനിസ്ക്രീനിലും ചെറിയ വേഷങ്ങൾ എങ്കിലും സിനിമയിലും കഴിവുകാട്ടി. എന്നിട്ടും സുരഭിയുടെ പൊട്ടൻഷ്യൽ സിനിമ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?
അത് അവരോട് ചോദിക്കേണ്ട ചോദ്യമാണ്. എനിക്ക് കിട്ടിയിടത്തൊക്കെ ഞാൻ ആത്മാർഥമായിട്ടാണ് ചെയ്തിട്ടുള്ളത്. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ആരും ഇതുവരെ തന്നില്ല. എന്നെ ആരും കണ്ടെത്തിയിട്ടുമില്ല, എല്‍പ്പിച്ചിട്ടുമില്ല, ഇതിന് ഉത്തരവാദി താനാണോ അവരാണോ എന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും.
> ഇടയ്ക്കെങ്കിലും ക്ഷമയില്ലാത്തവൾ, വഴക്കാളി, മുന്‍കോപക്കാരി, തുടങ്ങിയ വിശേഷണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം എന്നാണ് സുഹൃത്തുക്കൾ തന്നെ പറയുന്നത്. മാറി ചിന്തിച്ചാൽ ഇത്തരം ഇമേജുകൾ ജീവിതത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഗുണം ചെയ്തിട്ടില്ലേ ?
അങ്ങനെ എനിക്കറിഞ്ഞൂടാ, ശാരീരികമായ ചില അസ്വസ്ഥതകൾ ഉണ്ട്. അതുകൊണ്ട് ആകെ ഡിമാൻഡ് ചെയ്യുന്നത് നല്ല റൂം തരണം എന്നൊക്കെ മാത്രമാണ്. ഒരിക്കൽ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ താമസിക്കാൻ ലഭിച്ച മുറി വളരെ മോശമായിരുന്നു. അവിടെ വച്ച് ശ്വാസംമുട്ടൽ ഉണ്ടായി. പിന്നീട് രാവിലെ പറയുകയാണ് ഇനി പോകുന്നത് ഇതിലും മോശമായ ഒരു സ്ഥലത്തേക്കാണ് അവിടെ എങ്ങനെ അഡ്ജസ്റ്റും ചെയ്യും എന്ന്. അങ്ങനെ അവരുമായുള്ള ആ സിനിമ ഉപേക്ഷിക്കണ്ടി വന്നു. ഇതിനെ എന്റെ മുൻകോപം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞുകൂട.
> ഉള്ളത് പറഞ്ഞാൽ കഴിഞ്ഞില്ലേ എന്നൊരു ചൊല്ലുണ്ടല്ലോ മലബാർ ഭാഗങ്ങളിൽ. സിനിമയിൽ അങ്ങനെയുണ്ടെന്ന് തോന്നിയിട്ടുണ്ടോ. അതായത് മനസ്സിലുള്ളത് മുഖത്ത് നോക്കി പറഞ്ഞാൽ പിന്നെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന്?
ഇല്ല, ഉള്ളത് പറഞ്ഞിട്ട് എനിക്ക് ഇതുവരെ കഞ്ഞി മുട്ടിയിട്ടില്ല. ഞാൻ എന്റെ കാര്യങ്ങള്‍ നേരിട്ട് പറയും. അത് മിക്കവാറും തമാശ രൂപേണ ആയിരിക്കും.
> സംസ്ഥാന അവാർഡ് ജൂറി സുരഭിക്ക് അർഹമായത് നിഷേധിച്ചു എന്ന് ഔസേപ്പച്ചൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. സുരഭിക്കും ഉണ്ടോ ഈ അഭിപ്രായം?
ഞാന്‍ എങ്ങനയാ പറയുകാ ആ അവാർഡ് എനിക്ക് തന്നെയാ കിട്ടേണ്ടത് എന്ന്. എനിക്കങ്ങനെ ശീലവും ഇല്ല. ഞാൻ അങ്ങനെ പറയുകയും ഇല്ല. ചില ആളുകള്‍ക്ക് ചില ഇഷ്ടങ്ങളുണ്ടാകും. ആ ഇഷ്ടത്തിന്റെ പുറത്താകും ചിലപ്പോൾ സെലക്ട് ചെയ്യുന്നത്. അപ്പോൾ മറ്റുള്ളവർ ഒട്ടും മോശമല്ല
> മലബാർ മഞ്ജു എന്ന വിളികേട്ടപ്പോൾ മഞ്ജു എവിടെ, ഞാൻ എവിടെ എന്നാണോ ആലോചിച്ചത്.?
തീർച്ചയായിട്ടും, പിന്നെ നമുക്ക് കുറച്ച് അഹങ്കാരം ഉണ്ടായി. പിന്നെ മഞ്ജു വാര്യരെപ്പോലെ അത്രയും വലിയ നടിയുടെ പേര്, മലബാര്‍ മജ്ഞു എന്നൊക്കെ പറയുമ്പോൾ എന്തെങ്കിലും ഒക്കെ ഉണ്ടല്ലോ എന്നുള്ള ഒരു സ്വകാര്യ അഹങ്കാരം. മജ്ഞു ചേച്ചിക്കറിയോ, മജ്ഞു ചേച്ചി കേട്ടിട്ടുണ്ടോയെന്ന് പോലും അറിയില്ല