സൗദി അറേബ്യയില്‍ ഈ മാസം മുതല്‍ ആശ്രിത വീസയില്‍ കഴിയുന്നവരില്‍ നിന്ന് ലെവി ഈടാക്കുന്നു. തുടക്കത്തില്‍ പ്രതിവര്‍ഷം 1200 റിയാലായിരിക്കും ലെവി ഈടാക്കുക. വരും വര്‍ഷങ്ങളില്‍ ലെവിയുടെ നിരക്ക് ഉയരുകയും ചെയ്യും.
എണ്ണ ഇതര വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രവാസികള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചത്. സൗദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഭാവനം ചെയ്ത സാമ്പത്തിക പരിഷ്കരണ പദ്ധതിയായ വിഷന്‍ 2030യുടെ ഭാഗമായാണ് ഈ നീക്കം. ഇതനുസരിച്ച് ആശ്രിത വീസയില്‍ രാജ്യത്ത് തങ്ങുന്ന ഓരോരുത്തരും പ്രതിമാസം നൂറു റിയാല്‍ ലെവി ആയി നല്‍കണം. അടുത്ത വര്‍ഷം ജൂലൈ മുതല്‍ ലെവി ഇരട്ടിയാകും. പ്രതിമാസം ഇരുനൂറു റിയാല്‍. 2019 ജൂലൈ മുതല്‍ ഇത് മുന്നൂറു റിയാലും 2020ല്‍ ഇത് നാനൂറു റിയാലുമായി വര്‍ധിക്കും. വിദേശ തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും അടുത്ത വര്‍ഷം ജനുവരി മുതല്‍ ലെവി ഈടാക്കും.
ഇഖാമ പുതുക്കുന്ന സമയത്തായിരിക്കും ഒരു വര്‍ഷത്തേക്കുള്ള ലെവി ഒരുമിച്ച് ഈടാക്കുക. ഇതിനായി അബ്ഷിര്‍ വെബ്സൈറ്റില്‍ പ്രത്യേക സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇഖാമ പുതുക്കുന്നതിനു മുൻപ് റീ എന്‍ട്രി വീസ എടുക്കണമെങ്കില്‍ ലെവി അടയ്ക്കേണ്ടിവരും. ഇതിനായി ബാങ്കുകളുടെ സദാദ് ഓൺലൈനില്‍ അസോസിയേറ്റ് ഫീസ് ഫോർ ആൾ റിലേറ്റീവ്‌സ് എന്ന സംവിധാനം ഏര്‍പ്പെടുത്തി. ഇഖാമ നമ്പറും കാലാവധി തീയതിയും നൽകിയാൽ എത്ര തുകയാണ് ലെവി ഇനത്തിൽ അടക്കേണ്ടതെന്ന് അറിയാം. കുടുംബത്തിലെ ഒരാള്‍ക്ക് തനിച്ചോ എല്ലാവര്‍ക്കും ഒന്നിച്ചോ അടയ്ക്കാനുള്ള സംവിധാനമുണ്ട്. ഈ തുക അടച്ച ശേഷമേ അബ്ശിർ വൈബ് സൈറ്റിൽനിന്ന് റീ എൻട്രി വീസ ഇഷ്യൂ ചെയ്യാൻ സാധിക്കൂ. ലെവി അടയ്ക്കാതെ റീ എൻട്രി ഫീസ് മാത്രം അടച്ച് അപേക്ഷിച്ചാല്‍ ആവശ്യമായ ഫണ്ടില്ലെ കാരണത്താല്‍ തിരസ്കരിക്കും. ഇഖാമ പുതുക്കുമ്പോൾ മാത്രമേ ലെവി അടക്കേണ്ടതുള്ളൂ എന്നായിരുന്നു ധാരണ. അപേക്ഷകര്‍ക്ക് റീ എൻട്രി വീസ ലഭിക്കാതായപ്പോഴുള്ള അന്വേഷണത്തിലാണ് റീ എന്‍ട്രിക്കും ലെവി നിര്‍ബന്ധമാക്കിയ വിവരം അറിയുന്നത്.
സൗദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റ് നേടി പോകുന്നതിനും ആശ്രിത ലെവി അടയ്ക്കണം. ഫൈനല്‍ എക്‌സിറ്റ് വീസ ലഭിക്കണമെങ്കില്‍ വീസ ഇഷ്യൂ ചെയ്ത ശേഷം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന 60 ദിവസത്തേക്കുള്ള ലെവി അടച്ചിരിക്കണം. ആശ്രിത ലെവി ഉറപ്പായ ശേഷം കുടുംബത്തിന്‍റെ ഫൈനല്‍ എക്‌സിറ്റ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കാത്തിരുന്ന പലരും ഇതോടെ ലെവിയില്‍ കുടുങ്ങി. ദാദ് വഴി എം.ഒ.ഐ അക്കൗണ്ടില്‍ രണ്ട് മാസത്തെ ലെവി തുക അടച്ച ശേഷമാണ് ഇഖാമ കാലാവധിയുള്ള പലര്‍ക്കും ഫൈനല്‍ എക്‌സിറ്റ് വീസ ലഭിച്ചത്. ജൂലൈ ഒന്ന് മുതല്‍ ആശ്രിത വീസയില്‍ രാജ്യത്ത് തങ്ങുന്ന ആരും തന്നെ ലെവിയില്‍നിന്ന് ഒഴിവാകില്ല.
നിര്‍ബന്ധിത ലെവി വരുമെന്നറിഞ്ഞതോടെ നേരത്തെ തന്നെ എക്‌സിറ്റ് നേടി കുടുംബത്തെ നാട്ടിലേക്ക് അയച്ചവരും ധാരാളമുണ്ട്. നാട്ടിലെ സ്കൂളുകളില്‍ പ്രവേശനം നേടേണ്ടതുള്ളതിനാല്‍ ജൂണിന് മുന്‍പ് പലരും നാടുപിടിച്ചിരുന്നു. പ്രവാസികളുടെ കുടുംബ ബജറ്റിനെ തന്നെ കാര്യമായി ബാധിച്ചിരിക്കുകയാണ് ആശ്രിത ലെവി.
ആശ്രിതര്‍ക്ക് പുറമേ തൊഴില്‍ വീസ ഉള്ളവരില്‍ നിന്നും അടുത്ത വര്‍ഷം മുതല്‍ ലെവി ഈടാക്കും. നിലവില്‍ തൊഴിലാളികളില്‍ നിന്ന് പ്രതിവര്‍ഷം ഈടാക്കുന്ന 2500 റിയാലിന് പുറമേ ആണിത്. 2018 ജനുവരി മുതലായിരിക്കും തൊഴില്‍ വീസയുള്ളവര്‍ക്കുള്ള ലെവി നിലവില്‍ വരിക. സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന കമ്പനികള്‍ ഓരോ തൊഴിലാളിക്കും പ്രതിമാസം 400 റിയാല്‍ എന്ന നിരക്കില്‍ ലെവി നല്‍കണം. 2019ല്‍ ഇത് 600 റിയാലും 2020ല്‍ ഇത് എണ്ണൂറു റിയാലുമാകും. എന്നാല്‍ വിദേശ തൊഴിലാളികളുടെ എണ്ണം സ്വദേശികളെക്കാള്‍ കുറവുള്ള കമ്പനികള്‍ക്ക് ലെവിയില്‍ നേരിയ ഇളവുണ്ട്. ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 300 റിയാല്‍ എന്ന നിരക്കിലായിരിക്കും ലെവി. 2019ല്‍ ഇത് 500 റിയാലായും 2020ല്‍ ഇത് 700 റിയാലായും വര്‍ധിക്കും. സര്‍ക്കാര്‍ ലെവി ആയി ഈടാക്കുന്ന തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.