നാളെ മകരവിളക്ക്; അയ്യായിരം പേര്‍ മലകയറും; ജ്യോതിയ്ക്ക് ഒരുങ്ങി ശബരിമല

ശബരിമലയില്‍ നാളെ  മകരവിളക്ക്. ഉച്ചവരെയെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമെ സന്നിധാനത്ത് മകരവിളക്ക് ദര്‍ശിക്കാനാകൂ. ഉച്ചയ്ക്ക് ശേഷമെത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശരം കുത്തിയില്‍ ദേവസ്വം പ്രതിനിധികള്‍ വരവേല്‍പ്പ് നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനസൗകര്യമുള്ളത്.

മകരവിളക്ക് ദിനം തീർഥാടക സാഗരം നിറയാറുള്ള സന്നിധാനത്ത് ഇക്കുറി ദർശനത്തിന് നിയന്ത്രിത ആളുകൾ മാത്രമെയുണ്ടാകു. തലേദിവസം മുതൽ സന്നിധാനത്ത് വിരിവച്ച്, പർണശാല കെട്ടി വിളക്കും, മകരജ്യോതി ദർശനത്തിനുമായി കാത്തിരിക്കുന്ന തീർഥാടകരും ഇക്കുറിയുണ്ടാകില്ല. 

പുല്ലുമേട്, പമ്പഹില്‍ട്ടോപ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ ഇടങ്ങളിലും മകരവിളക്ക് ദർശനാനുമതി ഇല്ല. കോവിഡ് സാഹചര്യത്തിൻ്റെ പരിമിതി ഉണ്ടെങ്കിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.

കോവിഡ് സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സന്നിധാനം. നാളെ രാവിലെ 8.14നാണ് മകരസംക്രമപൂജ. വൈകീട്ട് ദേവസ്വം പ്രതിനിധികള്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കും. തുടർന്ന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധന പൂര്‍ത്തിയാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും, മകര ജ്യോതിയും തെളിയും. വിഡിയോ സ്റ്റോറി കാണാം.