കുടുംബപ്രശ്നങ്ങളെതുടര്‍ന്നുള്ള കൊലപാതകവും ഗുണ്ടാകളുടെ വൈരാഗ്യകൊലപാതകവുമൊക്കെ അനുദിനം നാം കേട്ടുകൊണ്ടേയിരിക്കുന്നു...നിസാരകാര്യത്തിന് പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിന് നടക്കുന്ന കൊലപാതകങ്ങളും ഒട്ടേറെയുണ്ട്..പക്ഷേ ആസൂത്രണം നടത്തി എതിരാളിയെ വകവരുത്തുന്ന കൊലപാതകങ്ങള്‍ അതീവഗൗരവത്തോടെ കാണേണ്ടതാണ്...പല കൊലപാതകങ്ങളുടേയും കാരണങ്ങളാണ് ആശ്ചര്യപ്പെടുത്തുന്നത്..പറഞ്ഞുതീര്‍ക്കാവുന്ന പിണക്കങ്ങള്‍ പോലും കൊലപാതകത്തിലേക്ക് നയിക്കുന്നു എന്നതാണ് സത്യം...മലപ്പുറം താനൂരില്‍ വൈശാഖ് എന്ന യുവാവിനെ കൂടെ ജോലി ചെയ്യുന്ന ദിനൂപ് കൊലപ്പെടുത്തി....ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവുതെളിയിക്കുന്നു എന്ന തോന്നലാണ് കൊലയ്ക്ക് കാരണം...
ലോക്ക് ഡൗണ്‍ കാലത്ത് പൂട്ടുവീണ തിയറ്ററുകള്‍ ...ജീവനക്കാരും ഉടമസ്ഥരുമൊക്കെ പ്രതിസന്ധിയുടെ കാലത്തിലൂടെ കടന്നുപോകുന്ന കാലം..പക്ഷേ താനൂരിലെ ഈ തിയറ്റര്‍ അടഞ്ഞത് ലോക്ക് ഡൗണ്‍ കാലത്തല്ല...മറ്റുകാരണങ്ങളാല്‍ കുറച്ചുനാളുകളായി തിയറ്റര്‍ അടഞ്ഞുകിടക്കുകയായിരുന്നു..അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജിവനക്കാര്‍ മാത്രമായിരുന്നു തിയറ്ററിലുണ്ടായിരുന്നത്...ആശാരിപ്പണിക്കായി ഒരു വര്‍ഷം മുമ്പ് തിയറ്ററിലെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖും പാലക്കാട് കുമരമ്പത്തൂര്‍ സ്വദേശി ദിനൂപും...
ഒക്ടോബര്‍ ഒന്നാം തിയതി രാവിലെ താനൂരിനെ കാത്തിരുന്നത് ഒരു മരണവാര്‍ത്തയായിരുന്നു..സ്വകാര്യതിയറ്ററിന് സമീപത്തെ കുളത്ത് യുവാവിന്‍റെ ജഡം... തിയറ്ററിലെ ജീവനക്കാരന്‍ വൈശാഖിനെ കാണാനില്ല എന്ന് മറ്റൊരു ജീവനക്കാരനായ ദിനൂപ് പൊലീസിനെ അറിയിക്കുന്നു..തിരച്ചില്‍ നടക്കുന്നതിനിടെ സമീപത്തെ കുളത്തില്‍ വീഴനുള്ള സാധ്യതയും ദിനൂപ് പൊലീസുമായി പങ്കുവെക്കുന്നു...അങ്ങനെ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്....ശരീരത്തില്‍ കാര്യമായി പരുക്കുകളൊന്നും ഇല്ലാതിരുന്നതോടെ സാധാരണരീതിയിലായിരുന്നു പൊലീസ് നടപടികള്‍ ..പക്ഷേ മണിക്കൂറുകള്‍ കഴിഞ്ഞതോടെ പൊലീസിന് സംശയം തുടങ്ങി...ഇന്‍ക്വിസ്റ്റിലും മൃതദേഹം പരിശോധിച്ച ഡോക്ടറും ശരീരത്തിലെ ചെറിയ പരുക്കുകള്‍ കണ്ടെത്തി....അതോടെ ആരുമറിയാതെ ആ വഴിയിലായി പൊലീസ് അന്വേഷണം..
പോസ്റ്റുമോര്‍ട്ടത്തില്‍ വെള്ളം ഉള്ളില്‍ ചെന്നല്ല മരണമെന്ന് തെളിഞ്ഞു...അതോടെ മരണം വെള്ളത്തില്‍ മുങ്ങിയല്ലെന്നും പൊലീസ് ഉറപ്പിച്ചു...വൈശാഖിന്‍റെ കൂടെയുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി...വൈശാഖിനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയതാണെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു അന്വേഷണം..
തുടക്കം മുതല്‍ അന്വേഷണം കേന്ദ്രീകരിച്ച് കൂടെയുണ്ടായിരുന്ന ദിനൂപിലേക്കായിരുന്നു...രാത്രി ഇവര്‍ കൂട്ടായിരുന്ന് മദ്യപിച്ചതായി മൊഴി ലഭിച്ചിരുന്നു...മദ്യപാനത്തിന് ശേഷം എല്ലാവരും പിരിഞ്ഞുപോയെന്നായിരുന്നു ദിനൂപിന്‍റെ മൊഴി പക്ഷേ ദിനൂപിന്‍റെ മൊഴികളില്‍ പലപ്പോഴും സംശയം കുടുങ്ങി...കുളത്തില്‍ നിന്ന് ജഡം പുറത്തെടുക്കാനും ആശുപത്രിയില്‍ പോകാനും പൊലീസിനൊപ്പം മികച്ച കുറ്റവാളിയെപ്പോലെ ദിനൂപ് നിന്നു...അതുകൊണ്ട് തന്നെ ആരും തന്നെ സംശയിക്കില്ലെന്ന് ദിനൂപിന് ഉറപ്പുണ്ടായിരുന്നു...
തലേദിവസം രാത്രി കൂടെയുണ്ടായിരുന്ന നാലുപേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം...രണ്ടുപേരുടേയും മൊഴികളില്‍ വൈരുധ്യമൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല...ദിനൂപിന്‍റെ മൊഴി പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു...ഒടുവില്‍ പൊലീസ് ദിനൂപാണ് കൊലയാളിയെന്ന് ഉറപ്പിച്ചു.... അറസ്റ്റിലേക്ക് നീങ്ങുമെന്നുറപ്പായതോടെ പ്രതി കുറ്റം സമ്മതിച്ചു..
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് തെളിവെടുത്തു...മദ്യപാനത്തിനിടെ നടന്ന കാര്യങ്ങളെല്ലാം പ്രതി വിശദീകരിച്ചു...കൊലയുടെ ആസൂത്രണവും ചുരുളഴിഞ്ഞു...
ലഹരി ഉള്ളില്‍ചെന്നാല്‍ ചെറിയ കൈപ്പിഴകൊണ്ട് പോലും മരണം സംഭവിക്കാറുണ്ട്..പക്ഷേ വൈശാഖിന്‍റെ കൊലപാതകത്തില്‍ പ്രതി നടത്തിയത് ആഴ്ചകള്‍ നീണ്ട ആസൂത്രണമാണ്...സ്വയം പിടിക്കപ്പെടാതിരിക്കാനും പ്രതി നടത്തിയ മുന്നൊരുക്കങ്ങള്‍ പലപ്പോഴും പ്രതിയിലേക്ക് തന്നെ അന്വേഷണസംഘത്തെ എത്തിച്ചു.....
കൊലനടന്ന ദിവസം രാത്രി വൈശാഖും ദിനൂപും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിലായിരുന്ന വൈശാഖിനെ കീഴ്പ്പെടുത്തുക എളുപ്പമാണെന്ന് പ്രതി ഉറപ്പിച്ചിരുന്നു. കാലങ്ങളായി മനസില്‍ നീറിപുകഞ്ഞ പക പ്രതികാരാഗ്നിയായി പുറത്തുവന്നു. തെളിവുകള്‍ നശിപ്പിച്ചെന്ന് ഉറപ്പിച്ച് ആശ്വസിച്ച ദിനൂപിലേക്ക് പൊലീസ് എത്തുമെന്ന് ഒരിക്കലും പ്രതി കരുതിയിരുന്നില്ല...
പിറ്റേന്ന് രാവിലെ വൈശാഖിനെ കാണാനില്ലെന്ന വാര്‍ത്ത പരന്നു. ജോലിസ്ഥലത്തും, വൈശാഖ് പോകാനിടയുള്ളടുത്തെല്ലാം തിരക്കി. പക്ഷെ ഒരു തുമ്പും ലഭിച്ചില്ല. മാസങ്ങളുടെ ആസൂത്രണത്തിനൊടുവില്‍ നടത്തിയ കൊലപാതകത്തില്‍ ഒരുതെളിവും ഉണ്ടാകില്ലെന്ന് പ്രതി ഉറപ്പിച്ചിരുന്നു. എന്നാല്‍ ദിനൂപിന്റെ വായില്‍ നിന്ന് ആ സത്യം പുറത്തുവന്നു. വൈശാഖിനെ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനാകാഞ്ഞതോടെ കുളത്തില്‍ വീണിട്ടുണ്ടാകാമെന്ന് ദിനൂപ് പൊലീസിനോട് അറിയാതെ പറഞ്ഞു.
വൈശാഖിൻ്റെ തലയ്ക്കുപിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കൾ കൊണ്ടുള്ള അടിയേറ്റതിനാലാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. ശരീരത്തിന് പുറത്ത് മറ്റ് പരുക്കുകളില്ലെങ്കിലും ആന്തരികാവയവങ്ങളിൽ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകളും കണ്ടെത്തി. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിരുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ തകർന്നു. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തു. പരിസരപ്രദേശങ്ങളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുക്കാത്തതും കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതും തുടരന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. ഇതോടെ ശാസ്ത്രീയ തെളിവുകൾ ശേഖരണമായി പൊലീസിന്റെ ദൗത്യം.
മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുക്കുന്നതിലും ആശുപത്രിയിലെത്തിക്കുന്നതിലും പ്രതി തന്നെയായിരുന്നു മുന്നില്‍. വൈശാഖിന്റെ ചിത കത്തുന്നതും നോക്കി നിന്നു ക്രൂരതയുടെ പ്രതിരൂപമായ സുഹൃത്ത്. മകന്റെ ദാരുണാന്ത്യത്തില്‍ വിഷമിച്ചിരുന്ന കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മരണവീട്ടില്‍ പ്രതിയുമുണ്ടായിരുന്നു.
ദൃക്സാക്ഷികളില്ലാതിരുന്ന കേസ്..പൊലീസിന് പിടിവള്ളി ശാസ്ത്രീയതെളിവുകള്‍ മാത്രമാണ്....ദിനൂപിന് വൈശാഖിനോട് വൈരാഗ്യമുണ്ടായിരുന്നെന്നും കൊലയ്ക്ക് വേണ്ടി പ്രതി നടത്തിയ മുന്നൊരുക്കങ്ങളും അക്കമിട്ട് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ദിനൂപിന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പൊലീസിന് കഴിയും.... പക്ഷേ അമ്മയുടേയും സഹോദരിയുടേയും ഏകആശ്രയമായിരുന്ന കഠിനാധ്വാനിയായ ചെറുപ്പക്കാന്‍റെ കുടുംബത്തിന്‍റെ വിടവ് എങ്ങനെ നികത്തും സമൂഹം...