നടതുറക്കുമ്പോൾ ആശ്വാസത്തിന്റെ ദിനങ്ങളാകുമോ?

ശബരിമല മണ്ഡലകാലത്തിനായി കാത്തിരിപ്പ്. കഴിഞ്ഞവർഷം ആശങ്കയായിരുന്നുവെങ്കിൽ ഇത്തവണ ആശയക്കുഴപ്പമാണ്. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു.

ശബരിമല യുവതീപ്രവേശത്തില്‍ മലക്കം മറിഞ്ഞ് സിപിഎമ്മും. സുപ്രീംകോടതി വിധിവരും വരെ യുവതികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിധിയിലെ അവ്യക്തതയാണ് ഇതിന് കാരണമെന്നും ശബരിമലയിലേത് ലിംഗനീതിയുടെ പ്രശ്നമാണെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നുണ്ടായ പുനരാലോചനയാണ് സിപിഎം നിലപാടില്‍ പ്രതിഫലിക്കുന്നത്. കോടതിവിധിയുടെ വിശദാംശങ്ങളും വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തു. ഇതെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അന്തിമതീര്‍പ്പ് വരുന്നതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരാന്‍ ധാരണയിലെത്തിയത്. 

ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി ഏതെങ്കിലും യുവതികള്‍ വന്നാല്‍ അവര്‍ കോടതിയില്‍ നിന്ന് അനുകൂലമായുള്ള ഉത്തരവ് ലഭിച്ചത് കൊണ്ടുവരണം. കോടതിവിധിയുടെ പേരില്‍ സര്‍ക്കാരിനെതിരായ വികാരമുണ്ടാകുന്നത് ഒഴിവാക്കുകയാണ് ഉദ്ദേശം. ശബരിമലയില്‍ ൈവകാരികരംഗങ്ങളുണ്ടാകുന്നതും അതിന്റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും ഒഴിവാക്കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. 

യുഎപിഎയുടെ കാര്യത്തിലെന്നപോലെ ശബരിമലയിലും പ്രായോഗികതയുടെ രാഷ്ട്രീയമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത് എന്നു വ്യക്തം. എന്നാല്‍ ശബരിമലപ്രശ്നത്തില്‍ ഒപ്പം നിന്ന പുരോഗമനവാദികളോട് ഇക്കാര്യം വിശദീകരിക്കാന്‍ പാര്‍ട്ടി ബുദ്ധിമുട്ടും.