എമിറേറ്റ്സ് വിമാനത്തിനു നേരെ ലേസർ ആക്രമണം. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഹീത്രുവിലേക്ക് പോകുകയായിരുന്ന വിമാനത്തിനു നേരെയാണ് ലേസർ ആക്രമണം നടന്നത്. ഈ മാസം 16 നു രാത്രി 7.55 നാണ് പച്ച ലേസർ ലൈറ്റ് വിമാനത്തിനു നേരെ പ്രയോഗിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹീത്രു വിമാനത്താവളത്തിൽ നിന്നു ന്യൂയോർക്കിലേക്ക് പുറപ്പെട്ട വെർജിൻ അറ്റ്ലാന്റിക്കിന്റെ എ 340 വിമാനത്തിനെതിരെയും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. പറക്കുന്നതിനിടെ പൈലറ്റിനു നേരെ ലേസർ രശ്മി പ്രയോഗമുണ്ടായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിൽ 267 പേരുണ്ടായിരുന്നു.
ലേസർ ആക്രമണത്തെ തുടർന്ന് വിമാനം നിലത്തിറക്കുന്നത് ഇത് രണ്ടാമത്തെ സംഭവമെന്നാണ് അറിയുന്നത്. ശക്തമായ ലേസർ പ്രയോഗത്തെ തുടർന്ന് പൈലറ്റിനു അസ്വാസ്ഥ്യമുണ്ടായിട്ടുണ്ട്. ഇത് ഗൗരമുള്ള സംഭവമാണെന്നാണ് മിക്ക വിമാന കമ്പനികളും പൈലറ്റർമാരുടെ സംഘടനകളും പറയുന്നത്.
വിമാനം പറക്കുന്നതിനിടെ പൈലറ്റുമാർക്കെതിരെ ഇത്തരം ആക്രമണമുണ്ടായാൽ വൻ ദുരന്തം തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്. ശക്തിയേറിയ ലേസർ രശ്മിയാണ് എമിറേറ്റ്സ് വിമാനത്തിനു നേർക്കു വന്നതെന്നാണ് നിഗമനം. ലേസർ ആക്രമണവും വിമാനം തിരിച്ചിറക്കിയതും ഭീതിജനകമായ സംഭവമെന്നാണ് ചിലർ പ്രതികരിച്ചത്.
അപകടകരമായ ലേസർ രശ്മികൾ ആരാണ് പ്രയോഗിച്ചതെന്നു കണ്ടെത്തിയിട്ടില്ല. ഹീത്രുവിൽ ഇത്തരം ലേസർ ആക്രമണങ്ങൾ പതിവ് സംഭവമാണ്. നേരത്തെ ഹീത്രുവിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ലേസർ ബീം പ്രയോഗത്തിൽ പൈലറ്റിന്റെ കാഴ്ചയ്ക്ക് തകരാർ പറ്റിയ റിപ്പോർട്ടുകൾ വരെയുണ്ട്.
2014ൽ ബ്രിട്ടീഷ് വിമാനത്താവളങ്ങളിൽ മാത്രം 1440 ലേസർ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എന്നാൽ മിക്കപ്പോഴും വിമാനം തിരിച്ചിറക്കേണ്ടിവരാറില്ല.