മെമ്മറി കാർഡ് കാണാതായി; അരിശം തീർക്കാൻ അമ്മ മകനെ വെടിവച്ച് കൊന്നു

വീട്ടിൽ വച്ചിരുന്ന മെമ്മറി കാർഡ് കാണാതെ പോയതിൽ ദേഷ്യം പിടിച്ച് അമ്മ പന്ത്രണ്ടു വയസുള്ള മകനെ വെടിവച്ച് കൊന്നു.തലയിലും ശരീരത്തിലും വെടിയേറ്റ കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാദൻ ഇൻഗ്രാമാണു കൊല്ലപ്പെട്ടത്.

സൗത്ത് ഷിക്കാഗോയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് എവിടെ എന്നു ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാൻ കണ്ടിട്ടില്ല, എടുത്തിട്ടില്ല എന്നു മകൻ അമ്മയോട് ആണയിട്ടു പറഞ്ഞു. കോപം അടക്കാനാകാതെ സിൽവർ റിവോൾവർ എടുത്തു കുട്ടിയുടെ തലക്കു നേരെ വെടിവച്ചു. 

ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരുക്കേൽപ്പിച്ചില്ല. തുടർന്നു കുട്ടി കരയുന്നതും നിലത്തു വീഴുന്നതും ക്യാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട്  മാതാവ് ഫോണിൽ ആരുമായോ ബന്ധപ്പെട്ടു. തിരിച്ചു വന്നു കുട്ടിയോടു വീണ്ടും ഡിജിറ്റൽ കാർഡിനെ കുറിച്ചു ചോദിച്ചു. വീണ്ടും കുട്ടി മാതാവിനോടു ഞാൻ അതു കണ്ടിട്ടില്ല എന്നു പറയുന്നതും മാതാവ് വീണ്ടും കുട്ടിയുടെ തലക്കു നേരെ വെടിയുതിർക്കുന്നതും ക്യാമറയിൽ കണ്ടെത്തി. ഉടൻ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അമ്മയ്ക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ ചുമത്തി.