കടലാസ് പോലെ കാറുകൾ; ട്രെയിനിൽ കഴുത്തറ്റം വെള്ളം; ഡാമും തകർന്നേക്കും; നടുങ്ങി ചൈന

വെള്ളത്തിന് മുകളിൽ കടലാസ് പോലെ ഒഴുകി നടക്കുന്ന കാറുകൾ, ട്രെയിനുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ കുടുങ്ങി പോയ യാത്രക്കാർ. കുത്തിയൊലിച്ച് എത്തുന്ന വെള്ളത്തിൽ ജീവന് വേണ്ടി പോരാടുന്ന ആയിരങ്ങൾ. കണ്ണീരിന്റെ കാഴ്ചയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. ചൈനയിലെ സെങ്സോയിലുണ്ടായ പ്രളയത്തിൽ ട്രെയിനിൽ കുടുങ്ങിയ 12 പേർ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ട്രെയിനിന്റെ മേൽ ഭാഗം പൊളിച്ചാണ് ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സബ്‌വെയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. പ്രളയത്തെത്തുടർന്ന് ഹെനൻ പ്രവിശ്യയിലെ 10 ദശലക്ഷം ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് തെരുവുകളും റോഡുകളും വെള്ളത്തിനടിയിലായി. ആശയവിനിമയ സംവിധാനങ്ങളും താറുമാറായി. സെങ്സോ നഗരത്തിന് അടുത്തുള്ള യിഹെറ്റൻ ഡാം തകരാൻ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സമീപത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. കനത്ത മഴയിൽ പല സ്ഥലത്തേയും റോഡുകൾ ഒലിച്ചുപോയി. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് സെങ്സോയിലുണ്ടായത്.