ഉന്ത്, തള്ള്, കാല് മടക്കി തൊഴി; യാത്രക്കിടെ ആനക്കൂട്ടത്തിന്റെ 'ഫൈറ്റ്'; വിഡിയോ

ലോകമാകെ താരങ്ങളാണ് ചൈനയിലെ അലഞ്ഞുതിരിയുന്ന ആനക്കൂട്ടമിപ്പോൾ. ആനക്കൂട്ടത്തിന്റെ സഞ്ചാരത്തെ സശ്രദ്ധം വീക്ഷിക്കുകയാണ് ചൈന. ഇതിനിടെ രസകരമായ ചില വിഡിയോകളും പുറത്തുവന്നു. ആനകള്‍ തമ്മില്‍ അടി കൂടുന്ന ദൃശ്യങ്ങളാണത്. പക്ഷേ, അടി കാര്യമല്ലെന്നും കളി മാത്രമാണെന്നുമാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ആനക്കൂട്ടം ചെളിവെള്ളത്തില്‍ കുളിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. 

ചൈന–മ്യാൻമർ അതിർത്തിയിലുള്ള, ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽനിന്ന് 2020 മാർച്ചിലാണ് ആനക്കൂട്ടത്തിന്റെയാത്രയുടെ തുടക്കം. ഒരു മനുഷ്യനെ പോലും ഇവർ ഇതുവരെ ആക്രമിച്ചിട്ടില്ല. ജനവാസമേഖലയിൽ പോലും വളരെ സമാധാനത്തോടെയാണ് നടത്തം. സർക്കാർ തന്നെ ഇവർക്ക് വേണ്ട ഭക്ഷണങ്ങളും വഴിയുെമാരുക്കി യാത്രയ്ക്ക് ആശംസ നേരുകയാണ്.

യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയിൽ വിശ്രമിക്കുന്ന സംഘത്തിന്റെ ചിത്രം പുറത്തുവന്നതോടെയാണ് നടത്തം ലോകശ്രദ്ധ നേടിയത്. എങ്ങോട്ടാണ് ഇവരുടെ യാത്ര എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. തീറ്റ കുറഞ്ഞതോടെ കാടു വിട്ടു പുതിയ മേച്ചിൽപുറങ്ങൾ തേടി പോകുന്നതാകാം എന്നൊരു വിഭാഗം പറയുന്നു. നാട് കണ്ട് അവർ ഒരു ലോങ് മാർച്ച് നടത്തുകയാണ് എന്ന് മറ്റൊരു കൂട്ടർ. വഴിതെറ്റിയുള്ള പോക്കാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ആനക്കൂട്ടത്തിന്റെ യാത്രയെ നിരീക്ഷിക്കാനും അടിയന്തരസാഹചര്യങ്ങളെ നേരിടാനും 410 അംഗ സുരക്ഷാ ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. 76 കാറുകളും 9 ഡ്രോണുകളും ആനകൾക്കൊപ്പം യാത്ര ചെയ്യുന്നു. ഒരു സമയം 8 പേരാണ് ആനകളെ നിരീക്ഷിക്കുന്ന സംഘത്തിലുള്ളത്.