13 ഗവേഷകർ ചൈനീസ് ലാബിലേക്ക്; കൊറോണയ്ക്ക് പിന്നിലെ നിഗൂഢതയോ?

കൊറോണവൈറസിന് പിന്നിലെ നിഗൂഢത അന്വേഷിക്കാൻ പതിമൂന്ന് ഗവേഷകർ ചൈനയിലെത്തി. കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) പ്രവർത്തനത്തിന്റെ ഒരു റിപ്പോർട്ടും പുറത്തുവിട്ടു. വിവാദമായ വുഹാൻ ലാബിൽ നിന്ന് വൈറസ് പുറത്തുപോയിരിക്കാമെന്നു തന്നെയാണ് റിപ്പോർട്ടിലുള്ളത്.

കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതായി ആദ്യം പ്രഖ്യാപിക്കുന്നതിന് മുൻപ്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി ഗവേഷകർ രോഗബാധിതരായിരുന്നു എന്നതിന് തെളിവുകൾ ഉണ്ടെന്നാണ് യുഎസ് റിപ്പോർ‌ട്ടിൽ‌ അവകാശപ്പെടുന്നത്. വുഹാൻ ലാബിലെ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്ന മുതിർന്ന ഗവേഷകനായ ഷി ഷെങ്‌ലിയുടെ പൊതു അവകാശവാദത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് വുഹാൻ ലാബിലെ പ്രവർത്തനത്തെക്കുറിച്ചുള്ള വസ്തുതാപത്രത്തിൽ യുഎസ് പറയുന്നത്.

വുഹാനിലെ ലാബിലാണ് കൊറോണ വൈറസ് നിർമിച്ചതെന്ന് നേരത്തെ ഒരു ചൈനീസ് വൈറോളജിസ്റ്റ് അവകാശപ്പെട്ടിരുന്നു. ഇതിന് തെളിവുണ്ടെന്നും അവർ അവകാശപ്പെട്ടു. കേസിൽ വിസിൽ ബ്ലോവർ ആയ ശേഷം ചൈനയിൽ നിന്ന് ഓടിപ്പോയതായി കരുതപ്പെടുന്ന ലി-മെംഗ് യാൻ, വുഹാൻ ലാബിലാണ് മാരകമായ വൈറസ് ഉണ്ടാക്കിയതെന്ന് തെളിയിക്കാൻ തെളിവുണ്ടെന്ന് അവകാശപ്പെട്ടു മാധ്യമങ്ങൾക്ക് മുന്നിൽവന്നിരുന്നു.