കടൽപ്പശുവിന്റെ ശരീരത്തില്‍ ട്രംപെന്ന് ‘പച്ചകുത്തി’; മിണ്ടാപ്രാണിയോട് കൊല്ലാക്കൊല

ജീവനുള്ള കടൽപ്പശുവിന്റെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പേര് എഴുതി ക്രൂരത. മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്. ട്രംപും അനുയായികളും വൻവിവാദത്തിൽ ഉൾപ്പെടുമ്പോഴാണ് പുതിയ വിവാദം തലപൊക്കുന്നത്. ഫ്ലോറിഡയിലെ ഹോമോസാസ നദിയില്‍ കണ്ടെത്തിയ കടല്‍പ്പശുവിന്‍റെ ദേഹത്താണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് കടൽപ്പശു. സാധുമൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായൽ ഉപയോഗിച്ചാണ് ട്രംപ് എന്ന് കടല്‍പ്പശുവിന്‍റെ പുറത്ത് എഴുതിയതെന്നാണ് റിപ്പോർട്ടുകൾ. ഇതു ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവർക്ക് 5000 യുഎസ് ഡോളര്‍(3,65,670 രൂപ) ആണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.