രോഗമില്ലാത്ത മകളെ 8 വര്‍ഷം വീൽചെയറിലാക്കി അമ്മ; ട്യൂബ് ഘടിപ്പിച്ചു, മരുന്ന് നൽകി

representational image

യാതൊരു രോഗവുമില്ലാത്ത സ്വന്തം മകളെ എട്ട് വർഷം വീൽചെയറിലാക്കി അമ്മ. ആരോഗ്യവതിയായ മകളാണ് ഇത്രയും കാലം വീൽചെയറിൽ ജീവിതം തള്ളിനീക്കിയത്. ലണ്ടനിലാണ് വിചിത്രസംഭവം. 

ഇപ്പോൾ 12 വയസുള്ള പെണ്‍കുട്ടി നാല് വയസു മുതൽ വീൽചെയറിലാണ്. കുട്ടിക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയില്ലെന്നും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നുമായിരുന്നു അമ്മ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. വീൽചെയർ നൽകിയതും അമ്മയുടെ ആവശ്യപ്രകാരമാണ്. അപസ്മാരത്തിനുള്ള മരുന്നുകളും മകൾക്ക് നൽകിയിരുന്നു. വീൽചെയറിലാണ് കുട്ടി സ്കൂളിൽ പോയിരുന്നതും. എന്താണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ അമ്മയെ പ്രേരിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

ലണ്ടൻ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനിൽ നടന്ന സ്വകാര്യ ഹിയറിങിലാണ് നടക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്. 

ഇത്രയും കാലം മരുന്നു കഴിച്ചും വീൽചെയറിലും ജീവിച്ചതിനാൽ പെൺകുട്ടിയുടെ ശരീരത്തിന് കാര്യമായ ദോഷം സംഭവിച്ചെന്നും കോടതി വ്യക്തമാക്കി. കുട്ടിക്ക് പ്രത്യേകം ഭക്ഷണമാണ് നൽകിയിരുന്നത്. കൃത്രിമ ട്യൂബും ഘടിപ്പിച്ചിരുന്നു. 2018 ൽ പെൺകുട്ടി തന്നെയാണ് അമ്മയുടെ പെരുമാറ്റത്തെകുറിച്ച് സംശയം ഉന്നയിച്ചത്. 

2019 ഒക്ടോബറിൽ സാമൂഹ്യ പ്രവർത്തകർ അമ്മയിൽ നിന്ന് പെൺകുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യവതിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിയെ ബന്ധുക്കളോടൊപ്പം താമസിക്കാൻ അനുവദിച്ചു.