ട്രംപിന് 'മരണം' ആശംസിച്ചവർ കുടുങ്ങും; നടപടിയുണ്ടാകുമെന്ന് ട്വിറ്റർ

കോവി‍ഡ് പൊസിറ്റീവായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മരണം ആശംസിച്ചവർ കുടുങ്ങും.  മരണം ആശംസിച്ച് പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ പൂട്ടിക്കുമെന്നാണ് ട്വിറ്ററിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ മരണം പ്രതീക്ഷിച്ചുള്ള ട്വീറ്റുകൾ ട്വിറ്റർ പിന്തുടരുന്ന നയങ്ങളുടെ ലംഘനമാണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

രണ്ടു ദിവസം മുൻപാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊറോണ വൈറസ് പൊസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാൽ, വാർത്ത വന്ന്  നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രംപും ഭാര്യയും രോഗം ഭേദമായി തിരിച്ചെത്താൻ പ്രാർഥിക്കുന്നതിനേക്കാൾ കൂടുതൽ മരിക്കാൻ ആശംസിക്കുന്ന സന്ദേശങ്ങളാണ് ട്വിറ്ററിൽ കണ്ടത്ത്. ട്രംപിന്റെ മാത്രമല്ല ലോകത്ത് ഏതൊരു വ്യക്തിയുടെയും മരണത്തിനായി ആശംസിക്കുന്നതും അധിക്ഷേപിക്കുന്നതും കമ്പനി നയങ്ങളുടെ ലംഘനമാണെന്നും അത്തരം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുമെന്നും ട്വിറ്റർ അധികൃതർ അറിയിച്ചു.

പൊതുജനങ്ങളുടെ മരണം ആഗ്രഹിക്കുന്ന പോസ്റ്റുകളിൽ ഫെയ്സ്ബുക്കിനും നയമുണ്ട്. എന്നാൽ, ഇത് ട്വിറ്റർ നയത്തിൽ നിന്ന് വ്യത്യസ്തമാണ്. ഉപയോക്താക്കൾ മരണം ആശംസിക്കുന്ന വ്യക്തികളെ ടാഗുചെയ്യുന്നില്ലെങ്കിൽ മറ്റുള്ളവരെ ദ്രോഹിക്കാൻ ഫെയ്സ്ബുക് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.

എന്നാൽ, ട്രംപിന്റെ കാര്യത്തിൽ ട്വിറ്റർ വിവേചനം കാണിക്കുകയാണെന്നും സ്ത്രീകൾ, മറ്റു വ്യക്തികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് സ്ഥിരമായി ഭീഷണികൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും ട്വിറ്ററിന്റെ അപ്പോഴത്തെ നിലപാട് ഇതല്ലെന്നും ചിലർ ആരോപിക്കുന്നുണ്ട്.