ട്രംപ് ഭീരു; മക്കളുടെ മരണവാർത്ത തേടിവരും; വെല്ലുവിളിച്ച് സുലൈമാനിയുടെ മകൾ

അമേരിക്കയെ വെല്ലുവിളിച്ച് ഡ്രോൺ ആക്രമണത്തിലൂടെ യുഎസ് വധിച്ച ഖുദ് സേന തലവൻ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനി. പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കി യുഎസിനെതിരായ സൈനബിന്റെ ഭീഷണി.  

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭീരു എന്നാണ് സൈനബ് വിശേഷിപ്പിച്ചത്. ''പിതാവിന്റെ മരണം ഞങ്ങളെ തകർക്കില്ല. മുഖാമുഖം നിന്നു പോരാടാതെ ദൂരെ നിന്നു മിസൈൽ അയച്ച ട്രംപ് ഭീരുവാണ്. ഹിസ്ബുള്ള നേതാവ് ഹസൻ നസറുല്ല ഇതിന് പ്രതികാരം ചെയ്യുമെന്ന് എനിക്കുറപ്പാണ്'', സൈനബ് സുലൈമാനി പറഞ്ഞു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സൈനബ് സുലൈമാനിയുടെ പ്രസംഗം ഇറാന്റെ ഔദ്യോഗിക വാർത്താ ചാനൽ തത്സമയം സംപ്രേഷണം ചെയ്തു. ആർപ്പുവിളികളോടെയും ഇറാൻ പതാക ഉയർത്തി പിടിച്ചുമായിരുന്നു സൈനബിന്റെ വാക്കുകളെ ആയിരങ്ങൾ സ്വാഗതം ചെയ്തത്. 

സൈനബ്‍ സുലൈമാനിയുടെ വാക്കുകൾ ഇങ്ങനെ: ''പശ്ചിമേഷ്യയിലെ അമേരിക്കൻ പട്ടാളക്കാരുടെ കുടുംബങ്ങൾ അറിയാൻ... സിറിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ യെമൻ, പാലസ്തീൻ എന്നീ രാജ്യങ്ങളിൽ ആരൊക്കെയാണോ അമേരിക്കയുടെ ക്രൂരമായ യുദ്ധങ്ങൾക്ക് കൂട്ടുനിന്നത് അവരുടെ കുടുംബങ്ങൾ കാത്തിരിക്കണം. മക്കളുടെ മരണ വാർത്ത അധികം വൈകാതെ നിങ്ങളെ തേടിയെത്തും. പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് യുഎസ് കരുതരുത്'', സൈനബ് പറ‍ഞ്ഞു.