ബാഗ്ദാദി രാത്രിയിൽ മുഖം മറച്ചെത്തി; നേരിട്ടത് ക്രൂര പീഡനം; വെളിപ്പെടുത്തി യസീദി പെൺകുട്ടി

ഐ.എസ്.തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി അതി ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി യസീദി പെൺകുട്ടി. ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെയാണ്  ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്ന താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറയുന്നത്. അവസാന കാലത്ത് ബാഗ്ദാദി ഏറെ ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും സുരക്ഷയുടെ കാര്യത്തിൽ ആകുലനായിരുന്നുവെന്നും പെൺകുട്ടി അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

2017 ൽ അതി സാഹസികമായാണ് ഇദ്ലിബിലേക്ക് ബാഗ്ദാദി കുടുംബത്തോടൊപ്പം തന്നെ കടത്തിക്കൊണ്ട് വന്നത്. അന്ന് വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു ബാഗ്ദാദിയുടെ ഭയം. ഇതേത്തുടർന്ന് തന്നെ ബന്ധുവീട്ടിൽ നിർത്തിയതായും അവിടേക്ക് പലദിവസങ്ങളിലും രാത്രി ബാഗ്ദാദി എത്തിയിരുന്നതായും പെൺകുട്ടി പറയുന്നു.

അമേരിക്ക മെയ് മാസം നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വെറും 17 വയസ് മാത്രമാണ് പ്രായം. രാത്രിയിൽ മുഖം മറച്ച് എത്തിയിരുന്ന ബാഗ്ദാദി വലിയ ഷൂവാണ് ധരിച്ചിരുന്നത്. എപ്പോഴും അഞ്ച് സുരക്ഷാ ഭടൻമാർ ഒപ്പമുണ്ടാകുമായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി. 2018 അവസാനത്തിന് ശേഷം പെൺകുട്ടിയെ ബാഗ്ദാദി കണ്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.