കസ്റ്റമർ ഓർ‍ഡര്‍ റദ്ദാക്കി; പൊട്ടിക്കരഞ്ഞ് ഡെലിവറി ജീവനക്കാരൻ; മനസു നീറ്റി വിഡിയോ

ഓൺലൈൻ ഡെലിവറി സംവിധാനങ്ങൾ പലരുടെയും ഉപജീവനമാർഗമാണ്. ഒരൽപം വൈകിയാൽ ഡെലിവറി ഏജന്റുമാരോട് കയർക്കുന്നവരാണ് പലരും. അവരുടെ ഭാഗം ചിന്തിക്കാനോ വൈകിയതിന്റെ കാരണം തേടാനോ പോലും പലപ്പോഴും തയ്യാറാകില്ല. നമ്മുടെ വിശപ്പു മാത്രമാകും വലുത്. മഴയും വെയിലുമേറ്റ് നമ്മുടെ വിശപ്പകറ്റാനെത്തുന്ന പലർക്കും പറയാനുണ്ടാകും വേദന നിറഞ്ഞ ജീവിതകഥ. അത്തരത്തില്‍ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരന്റെ കര‌ച്ചിലാണ് സോഷ്യൽ മീഡിയയിൽ വിങ്ങലാകുന്നത്.

ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വിഡിയോയിൽ കാണുന്ന ഡെലിവറി ഏജന്റ്. ഓജോളില്‍ നിന്ന് ദിവസം ഒരു ഓര്‍ഡര്‍ പോലും ദാര്‍ട്ടോയ്ക്ക് ആ ദിവസം കിട്ടിയിരുന്നില്ല. കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഒരേ ഒരു ഓർഡർ ഏറ്റെടുത്ത് സ്വന്തം കയ്യിലെ പണം മുടക്കി സാധനം വാങ്ങി. എത്തിക്കാനൊരുങ്ങിയപ്പോൾ ഉപഭോക്താവ് ഓർഡർ റദ്ദാക്കി. ദു:ഖം താങ്ങാനാകാതെ ദാര്‍ട്ടോ റോഡിലിരുന്ന് പൊട്ടിക്കരഞ്ഞു. 

‌രണ്ട് ലക്ഷം ഇന്തോനേഷ്യന്‍ റുപ്യയുടെ (ഏകദേശം 1010 ഇന്ത്യന്‍ രൂപ) ഓര്‍ഡറാണ് ദാര്‍ട്ടോക്ക് കിട്ടിയത്. അമ്മയും ഇളയ സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഒരേയൊരു ആശ്രയമാണ് ദാർട്ടോ. വേദന തോന്നുന്നുവെന്നും ഇത്തരം അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്നുമാണ് വിഡിയോ കണ്ടവരിൽ പലരും പറയുന്നത്.