കണ്ടെയ്നറിൽ ഒളിവാസം; ബാഗ്ദാദിയുടെ സഹോദരി പിടിയിൽ; ഐഎസ് രഹസ്യങ്ങളുടെ ‘ഖനി’

കൊല്ലപ്പെട്ട ഐഎസ് തലവൻ അബൂബക്കർ അൽ–ബഗ്ദാദിയുടെ സഹോദരിയും പിടിയിലായി. ബഗ്ദാദിയുടെ മുതിർന്ന സഹോദരിയായ റാസ്‌മിയ അവാദാണു ഭർത്താവിനും മക്കൾക്കും മരുമകള്‍ക്കുമൊപ്പം തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വടക്കന്‍ സിറിയയിൽ തുർക്കിയുടെ നിയന്ത്രണത്തിലുളള അസാസ് നഗരത്തിലെ പട്രോളിങ്ങിനിടെയായിരുന്നു റാസ്മിയയെ പിടികൂടിയത്. ഒരു ട്രക്കിലെ കണ്ടെയ്നറിൽ നിന്നാണ് ഇവരെയും കുടുംബത്തെയും പിടികൂടിയതെന്നാണു വിവരം. 

ഇവരുടെ അഞ്ചു മക്കളും ഒപ്പമുണ്ടായിരുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. കണ്ടെയ്നറിനകത്തു കുടുംബത്തോടെ താമസിച്ചു വരികയായിരുന്നെന്നാണു കരുതുന്നത്. റാസ്മിയയെയും ഭർത്താവിനെയും മരുമകളെയും നിലവിൽ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇന്റലിജൻസിനെ സംബന്ധിച്ച് ഐഎസിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ‘സ്വർണഖനിയാണ്’ ഇവരെന്നാണു പേരു വെളിപ്പെടുത്താത്ത തുർക്കി സുരക്ഷാ ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജൻസികളോട് പറഞ്ഞത്. 

ഐഎസിന്റെ ഘടനയും ആഭ്യന്തര വിഷയങ്ങളും ഉൾപ്പെടെ അറിവുള്ളവരാണ് അറുപത്തിയഞ്ചുകാരിയായ ഇവരെന്നാണു കരുതുന്നത്. റാസ്മിയയെപ്പറ്റി വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് ഇന്റലിജൻസിനുള്ളത്. വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബില്‍ ഒക്ടോബർ 23ന് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്.