ചന്ദ്രന്റെ ദക്ഷിണധ്രുവം അപകടമേഖല; ലാൻഡിങ് സാധ്യത പ്രവചനാതീതം; ഇഎസ്എ

ചന്ദ്രന്റെ ദക്ഷിണധ്രുവം അങ്ങേയറ്റം അപകടം പിടിച്ച മേഖലയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി. വൻദുരന്തമാണ് ഈ ഭാഗത്തുള്ളത്. മറ്റുഭാഗങ്ങളെക്കാൾ പൊടിപടലങ്ങള്‍ തിങ്ങി നിറഞ്ഞ ഭാഗമാണിവിടം. ലാൻഡിങ് നടത്തുകയെന്ന ആശയം തന്നെ സാഹസികമാണെന്നും എന്നാൽ അതിന് സാധിച്ചാൽ അതിശയിപ്പിക്കുന്ന ഫലമാണ് ഉണ്ടാവുകയെന്നും ഇഎസ്എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ലാൻഡർ ഈ ഭാഗത്ത് ഇറക്കാനായാലും പൊടിപടലങ്ങൾ കാരണം കാര്യക്ഷമത നഷ്ടപ്പെടും. ഇതു മാത്രമല്ല ഇവിടെയുള്ള ഇലക്ട്രോസ്റ്റാറ്റിക്കിന്റെ സാന്നിധ്യം ചാർജ് ഉണ്ടാകുന്നതിന് കാരണമാകുകയും ഇത് മനുഷ്യർക്കും പേടകങ്ങൾക്കും ഒരേസമയം ഭീഷണി ഉണ്ടാക്കാൻ ശക്തിയുള്ളതുമാണെന്നും റിപ്പോർട്ട് കണ്ടെത്തിയിരുന്നു.ഇതിനും പുറമേ 17 തരം അപകടങ്ങൾ ദക്ഷിണധ്രുവത്തിൽ വച്ചുണ്ടാകാമെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

2020 ഓടെ റോബോട്ടുകളെ ദക്ഷിണധ്രുവത്തിലേക്ക് അയയ്ക്കുന്നതിന്റെ ഭാഗമായാണ് ഇഎസ്എ റിപ്പോർട്ട് തയ്യാറാക്കിയത്. കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളാകും ദൗത്യത്തിൽ പങ്കെടുക്കുക. 2024 ൽ നാസ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചു കഴിഞ്ഞു. നാസയും ചന്ദ്രോപരിതലത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അർത്തെമിസ് എന്നാണ് നാസ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്.