ഭീകരന്റെ പേര് ഉച്ചരിക്കില്ല; ന്യൂസീലൻഡിനോട് ജസീന്ത; ഉറച്ച നിലപാടിന് കയ്യടി

ന്യൂസീലൻഡിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ അസാധാരണ ധൈര്യത്തോടെയും സംയമനത്തോടെയുമാണ് പ്രധാനമന്ത്രി ജസീൻഡ ആർഡൻ കൈകാര്യം ചെയ്തത്. പക്വതയുള്ള പെരുമാറ്റത്തെ മാതൃകാപരം എന്നാണ് ലോകം വിശേഷിപ്പിച്ചത്. 

വെടിവെയ്പ്പിന് തൊട്ടുപിന്നാലെ തോക്കുനിയന്ത്രണ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന വാഗ്ദാനമാണ് ആർഡൻ മുന്നോട്ടുവെച്ചത്. ഒപ്പം ആർഡൻ ഏറ്റവുമൊടുവിൽ സ്വീകരിച്ച നിലപാടും കയ്യടി നേടുകയാണ്. ക്രൈസ്റ്റ് ചർച്ചിൽ ആക്രമണം നടത്തിയ ഭീകരന്റെ പേര് ഒരിക്കലും പറയില്ലെന്നാണ് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് ആർഡൻ പറഞ്ഞത്. ''നമുക്ക് നഷ്ടമായവരുടെ പേരുകൾ പറയാം, അവരുടെ ജീവനെടുത്തയാളുടെ പേര് പറയാതിരിക്കാം''- ആർഡൻ പറഞ്ഞു. 

ആക്രമണമുണ്ടായ അതേ ദിവസം ന്യൂസീലൻഡിനെ അഭിസംബോധന ചെയ്ത ആർഡൻ ഭീകരനെ തള്ളിപ്പറഞ്ഞു. ''നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തിരിക്കാം, ഞങ്ങൾ നിങ്ങളെ തള്ളിക്കളയുന്നു''- ആർഡന്റെ വാക്കുകൾ, 

ക്രിസ്തുമത വിശ്വാസിയാണ് ജസീന്ത. പക്ഷേ ഭീകരാക്രമണത്തിന്റെ ഇരകളെ ആശ്വസിപ്പിക്കാൻ ഹിജാബ് ധരിച്ചാണ് ജസീന്ത എത്തിയത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം നടന്നത്. രണ്ട് മുസ്‌ലിം പള്ളികളിലായി നടന്ന ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് മുൻപ് ബ്രണ്ടൻ ടെറന്റ് ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റർ അക്കൗണ്ടിൽ മെഷീൻ ഗണ്ണുകളുടെ ചിത്രങ്ങളും തന്റെ പ്രവൃത്തികളെ നീതികരിക്കുന്ന മാനിഫെസ്റ്റോയും ഇയാൾ നേരത്തെ പങ്കുവെച്ചിരുന്നു. 

അതേസമയം ആക്രമണത്തെ അപലപിച്ച് നൂറുകണക്കിന് മുസ്‌ലിം നേതാക്കൾ ദ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച കത്തിലൂടെ നിലപാട് വ്യക്തമാക്കി. ഇസ്‌‍ലാമോഫോബിയ വ്യാപിക്കുന്നത് തടയാൻ ഭരണകൂടം നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒക്ടബോറിൽ പിട്സ്ബർഗിൽ സെനഗോഗിന് നേരെയുണ്ടായ ആക്രമണം, 2015ൽ സൗത്ത് കരോലിനയിൽ ബ്ലാക്ക് ചർച്ചിന് നേരെയുണ്ടായ വെടിവെപ്പ്, 2017 ജൂണിൽ ലണ്ടനിലെ ഫിൻസ്ബറി പാർക്കിന് നേരെ നടന്ന ആക്രമണം എന്നിവയെല്ലാം കത്തിൽ പരാമർശിക്കുന്നുണ്ട്.