ദമാസ്കസില്‍ വന്‍ സ്ഫോടനം; നഗരം വിറച്ചു

സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ വന്‍ സ്ഫോടനം. ഇറാന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണമായിരുന്നു ഇതെന്ന്  സിറിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദമാസ്കസ് കുറേ നാളുകളായി ശാന്തമായിരുന്നു.

ദമാസ്കസ് രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നുണ്ടായ മിസൈല്‍ ആക്രണമണവും സ്ഫോടനവും തലസ്ഥാന നഗരത്തെയാകെ വിറപ്പിച്ചു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സര്‍ക്കാര്‍ പക്ഷത്തു നിന്ന് പോരാടുന്ന ഇറാനിയന്‍ സേനയ്ക്ക നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം.  നാല് ഇസ്രയേലി എഫ് 16 യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്താവളത്തിന് കാര്യമായ കേടുപാടുകള്‍ പറ്റിയില്ല. ഇസ്രയേലിന്‍റെ ഗോലാന്‍ കുന്നുകള്‍ക്ക് നേരെ കുതിച്ചുപാഞ്ഞ മിസൈലുകളെ സൈന്യം പ്രതിരോധസംവിധാനം തകര്‍ത്തു. ഈ ആക്രമണത്തില്‍ ആകാശ പ്രതിരോധ സംവിധാനത്തിന് തകരാറന് സംഭവിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇറാന്‍ സൈനിക താവളങ്ങള്‍ക്കുനേരെ നടന്ന ആക്രമണമെന്ന് ടെല്‍ അവീവ് വ്യക്തമാക്കി.സിറിയയിലെ ഇറാന്‍റെ കടന്നുകയറ്റത്തിനെതിരെയാണ് പോരാട്ടമെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. 

രണ്ട് പരമ്പരാഗത വൈരികള്‍ പരസ്പരം പോരടിക്കാന്‍ സിറിയന്‍ മണ്ണ് ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതിനു മുന്‍പ്  ഇറാൻ ആണവക്കരാറിൽനിന്നു യുഎസ് പിന്മാറിയതിനു തൊട്ടുപിന്നാലെയും സിറിയയില്‍ ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം നടന്നിരുന്നു.