ആശങ്ക ഒഴിയാതെ തായ്‌‌ലാൻഡ്; രക്ഷാപ്രവർത്തനത്തിന് പുതിയ വഴി; സഹായഹസ്തവുമായി മസ്ക്

പന്ത്രണ്ട് ദിവസത്തിലധികമായി 12 കുട്ടികളും ഫുട്ബോൾ പരിശീലകനും തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. ലോകം മുഴുവൻ രക്ഷാപ്രവർത്തനശ്രമങ്ങളിലേക്ക് ഉറ്റുനോക്കുകയാണ്. മഴ കനത്തതോടെ രക്ഷാശ്രമങ്ങൾ ദുർഘടമായി എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ സഹായഹസ്തവുമായി വ്യവസായപ്രമുഖൻ എലോൺ മസ്ക്.

മസ്കിന്റെ രണ്ട് കമ്പനികളിലെ സാങ്കേതികവിദഗ്ധർ തായ്‌ലാൻഡിലേക്ക് പുറപ്പെട്ടെന്നാണ് റിപ്പോർട്ട്. സ്പേസ് എക്സ്, ബോറിങ് കമ്പനി എന്നിവയിലെ വിദഗ്ധരാകും രക്ഷാപ്രവർത്തനത്തിനെത്തുക. സംഘം കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ട്രാക്കിങ്ങിനും വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുകളയുന്നതിനുമാകും മസ്കിന്റെ സംഘം സഹായിക്കുക എന്ന് തായ് സർക്കാർ അറിയിച്ചു. 

സഹായത്തിന് പുറമെ ഒരു ബദൽ രക്ഷാപ്രവർത്തന മാതൃക കൂടി മസ്ക് അവതരിപ്പിച്ചു. വെള്ളത്തിനടിയില്‍ നൈലോൺ ട്യൂബ് ഉപയോഗിച്ച് എയർ ടണൽ ഉണ്ടാക്കാനാണ് മസ്കിന്റെ നിർദേശം. 

കാലാവസ്ഥ പ്രതികൂലമായതോടെ ഗുഹക്കുള്ളിൽ നിറഞ്ഞിരിക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഊർജിതമാക്കിയിരിക്കുന്നത്. ശനിയാഴ്ചയോടെ മഴ ഇനിയും കനക്കും. ഒപ്പം കുട്ടികളെ ഡൈവിങ് പഠിപ്പിക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.

രക്ഷാപ്രവർത്തനത്തിനിടെ മുന്‍ നാവികസേനാ ഉദ്യോഗ്സഥൻ ഗുഹക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചത് എല്ലാവരിലും ഞെട്ടിലുണ്ടാക്കിയിരുന്നു.