ബ്രസൽസ് ∙ ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ മുങ്ങിക്കപ്പൽ കണ്ടെത്തിയപ്പോൾ ഉള്ളിൽ 23 പേരുടെ മൃതദേഹങ്ങൾ. ബൽജിയം തീരക്കടലിൽ 30 മീറ്റർ ആഴത്തിൽ കണ്ട മുങ്ങിക്കപ്പൽ മുൻഭാഗം തകർന്ന നിലയിൽ ചരിഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ഉള്ളിൽ വെള്ളം കയറിയിട്ടില്ല. കപ്പലിന്റെ വിശദാംശങ്ങൾക്കായി ജർമൻ അധികാരികളുമായി ബൽജിയം സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്.
ബ്രിട്ടിഷ് ചരക്കുകപ്പലുകളെ തകർക്കാൻ യുദ്ധകാലത്തു ഇംഗ്ലിഷ് ചാനലിൽ കാത്തുകിടന്ന മുങ്ങിക്കപ്പലുകളിലൊന്നാണിത്. ഇത്തരം 93 ജർമൻ മുങ്ങിക്കപ്പലുകൾ 2500 കപ്പലുകൾ തകർത്തിട്ടുണ്ടെന്നാണു കണക്ക്. പ്രത്യാക്രമണങ്ങളിൽ 70 മുങ്ങിക്കപ്പലുകൾ ജർമനിക്കു നഷ്ടപ്പെടുകയും 1200 നാവികർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൽ 11 എണ്ണം ബൽജിയം തീരക്കടലിലാണ്. അതിലൊന്നാണു കണ്ടെത്തിയത്.