ഡോക്ടർ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ മുകേഷ്. സിനിമയിലുള്ള എല്ലാവർക്കും എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഡോക്ടറും സുഹൃത്തുമൊക്കെയായിരുന്നു ഡോക്ടർ രമ. നേരിട്ടും അല്ലാതെയും സിനിമയിലെ സുഹൃത്തുക്കൾക്ക് ചികിത്സയും ഉപദേശവും നൽകിയിരുന്നു. ഡോക്ടർ രമയുടെ വേർപാട് തന്നെയും ഏറെ ദുഃഖിതനാക്കുന്നുവെന്നും മുകേഷ് പറഞ്ഞു. ജഗദീഷിന്റെ വീട്ടിലെത്തി ഡോക്ടർ രമയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ വർഷങ്ങളായി സിനിമയിലുള്ള എല്ലാവർക്കും ചിരപരിചിതയായ പ്രഗത്ഭയായ ഡോക്ടർ ആയിരുന്നു. പല സന്ദർഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുൾപ്പടെ സിനിമയിലുള്ള ഒരുപാടു പേർക്ക് ചികിത്സയും ഉപദേശങ്ങളും നൽകിയിട്ടുണ്ട്. ഡോക്ടർ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല.
രോഗം ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കൾക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടർ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്. കുടുംബത്തിന് ഈ വേർപാട് സഹിക്കാനുള്ള കഴിവുണ്ടാകട്ടെ.’–മുകേഷ് പറഞ്ഞു.