പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ നോക്കിയത്: മേനക സുരേഷ്

വർഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങൽ വളരെ പെട്ടന്നായിരുന്നുവെന്നും നടി മേനക സുരേഷ്. സുഖമില്ലാതായതിനു ശേഷവും ഇളയമകൾ താമസിക്കുന്ന ഫ്ലാറ്റിൽ ഭാര്യയെ താങ്ങിപ്പിടിച്ചു ജഗദീഷും മക്കളും കൊണ്ടുവരുമായിരുന്നു. കഴിഞ്ഞ വർഷം മുതൽ രമയുടെ അവസ്ഥ കുറച്ചു മോശമായിരുന്നെങ്കിലും ഇത്രയും പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നും മേനക പറഞ്ഞു. ഡോക്ടർ രമയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേനക.

'ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിൽ ജഗദീഷേട്ടനും ഒരു ഫ്ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകൾ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടർ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോൾ ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്. അടുത്തിടെ വരുമ്പോൾ ഞാൻ അധികം സംസാരിക്കാൻ നിൽക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, ‘ഓക്കേ മേനക ശരി പോകട്ടെ’ എന്നുപറഞ്ഞു പോകും.കഴിഞ്ഞ വർഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതിൽ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടൻ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കൾ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ. ഡോക്ടർ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.’–മേനക പറഞ്ഞു.