കാളക്കൂറ്റൻമാരുടെ കരുത്തിൽ കുണ്ടറയിലെ മരമടി; ഇത്തവണ ആചാരം മാത്രം

കാളക്കൂറ്റന്മാരുടെ വീറും കരുത്തും പ്രകടമാക്കുന്ന കൊല്ലം കുണ്ടറയിലെ മരമടി ഈ വർഷവും ആചാരത്തിൽ ഒതുങ്ങി. കുണ്ടറ പിള്ളവീട്ടില്‍ ഏലായിൽ നൂറ്റിയാറ് വർഷമായി നടന്നു വന്നിരുന്ന മരമടി മഹോത്സവമാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ആചാരമായത്.  

മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത ചെറുക്കാനുള്ള കേന്ദ്രനിയമപ്രകാരം 2014-ൽ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചതോടൊപ്പമാണ് മരമടിക്കും നിരോധനം വന്നത്.  എന്നാൽ പിള്ളവിട്ടിൽ എലായിൽ മത്സരം ഒഴിവാക്കി ആചാരത്തിന്റെ ഭാഗമായാണ് മരമടി നടത്തുന്നത്. വർഷങ്ങളായി കന്നിമാസത്തിലെ അഞ്ചാംനാൾ പിള്ളവിട്ടിൽ കളരിയിൽ പൂജ നടത്തിയ ശേഷം കാളപൂട്ട് എന്നറിയപ്പെടുന്ന മരമടി നടത്തും. ഇത്തവണയും കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കിയായിരുന്നു മരമടി.

മുൻപ് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തും പാടശേഖരസമിതികളും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.  തെക്കന്‍ ജില്ലകളിലെ ഒട്ടുമിക്ക മത്സര ഉരുക്കളും പങ്കെടുത്തിരുന്നു. കൃഷി നാമമാത്രമായതോടെ, കാളപൂട്ട് യന്ത്രങ്ങള്‍ക്ക് വഴിമാറി. എങ്കിലും കാര്‍ഷിക സംസ്‌കൃതിയിലെ ജൈവ പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലായി മത്സരങ്ങള്‍ സംരക്ഷിക്കണമെന്നാണ് കന്നുപൂട്ടു സംഘത്തിന്റെ ആവശ്യം.