‘ദയവായി ശരിയായ കാര്യം ചെയ്യൂ’; മലപ്പുറം കലക്ടറുടെ പോസ്റ്റ് പങ്കിട്ട് പാർവതി

കോവിഡ് രണ്ടാം തരംഗം വൻ പ്രതിസന്ധി തീർക്കുമ്പോൾ മലപ്പുറത്ത് ആരാധനാലയങ്ങളിലെ പ്രവേശന നിയന്ത്രണം പുന:പരിശോധിക്കാനുള്ള നീക്കത്തെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രം സ്റ്റാറ്റസിലൂടെയാണ് താരത്തിന്റെ പ്രതികരണം. മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവാണ് പുന:പരിശോധിക്കാൻ തീരുമാനിച്ചത്. മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് പങ്കുവച്ചാണ് പാർവതിയുടെ പ്രതികരണം. 

മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരുടെയും നമ്മുടെയും ജീവൻ രക്ഷിക്കാൻ ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഈ മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന രണ്ടാം തരം​ഗമാണ് ഇപ്പോൾ നമ്മൾ നേരിടുന്നത്.  തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുൻ തീരുമാനം മലപ്പുറം കലക്ടർ അംഗീകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ. താരം കുറിച്ചു. മുൻപ് കുംഭമേള, തൃശൂർ പൂരം നടത്തിപ്പുകൾക്കെതിരെയും പാർവതി തന്റെ നയം വ്യക്തമാക്കിയിരുന്നു.