‘ആ സ്ത്രീയുമായി സൗഹൃദം; കൊല്ലുമെന്ന് ഞാന്‍ പറ‍ഞ്ഞില്ല’; മറുപടിയുമായി ആദിത്യനും

‘ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങൾക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്.’ അമ്പിളി ദേവിയുടെ ഭർത്താവ് ആദിത്യന്റെ വാക്കുകളാണ്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അമ്പിളി ഇന്ന് രംഗത്തുവന്നിരുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ആദ്യത്യനെതിരെ അമ്പിളി തുറന്നടിച്ചത്. 

‘ഞങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാൻ െകാല്ലുമെന്നോ സൈബർ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കുന്നുണ്ട്. ചെലവിന് പണം നൽകുന്നുണ്ട്. ഒരു സ്ത്രീയും ‍ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാൻ അബോഷൻ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ‍ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാൻ വെളിപ്പെടുത്താൻ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാൻ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ‍ഞാൻ വ്യക്തമാക്കും.’ ആദിത്യൻ പറയുന്നു.

തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. ‘ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോൾ പറഞ്ഞിരുന്നത്. അതെല്ലാം ഞാൻ വിശ്വസിച്ചു.  കഴിഞ്ഞ മാർച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതിൽ വലിയ വിഷമം ഉണ്ട്. ഭാര്യ ഗർഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?’ അമ്പിളി ദേവി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആ അഭിമുഖം ഈ ലിങ്കില്‍ വായിക്കാം: