വധു പന്തലിൽ കാത്തിരുന്നു; വരൻ ജീവൻ രക്ഷിച്ച് തിരിച്ചെത്തും വരെ

പുതിയ ജീവിതത്തിലേക്കു കടക്കുന്നതിനിടെയാണ് വരനെത്തേടി വിവാഹപ്പന്തലിലേക്ക് വിളിയെത്തുന്നത്, നിമിഷംപോലും കളയാതെ വരൻ ഇറങ്ങി, തന്റെ ആംബുലൻസുമായി 2 ജീവനുകൾ രക്ഷിക്കാൻ.   ആംബുലൻസ് ഡ്രൈവറായ കൊതേരിയിലെ പി.മുസദ്ദിഖ് ആണ് വിവാഹ ചടങ്ങിന് ഇടവേള നൽകി വയോധികരായ ദമ്പതികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ പോയത്.

മുസദ്ദിഖിന്റെ ആവശ്യത്തോട് വധുവിന്റെ വീട്ടുകാരും സമ്മതമറിയിച്ചതോടെ ആശുപത്രി യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം വിവാഹം മംഗളമായി നടന്നു.കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ വൊളന്റിയറാണ് മണ്ണൂർ മുർഷിദ മൻസിലിൽ പി.മുസദ്ദിഖ്. ഇന്നലെയായിരുന്നു ആറളം സ്വദേശിനി സുഹാനയുമായുള്ള വിവാഹം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ വധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങ് നടക്കവേയാണ് സഹായം തേടി ഫോണിൽ വിളിയെത്തിയത്.

കൊതേരിയിലെ നിർധനരും കിടപ്പുരോഗികളുമായ വയോധിക ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സേവനം തേടിയായിരുന്നു വിളി. ആ സമയത്തു മറ്റൊരു ഡ്രൈവറെ തേടാൻ കഴിയാത്തതിനാൽ മുസദ്ദിഖ് നവവരന്റെ വേഷത്തിൽ ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിൽ കയറി. എളയാവൂർ സിഎച്ച് സെന്ററിന്റെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. വിവാഹദിനത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്താനായതിൽ സന്തോഷമുണ്ടെന്നു മുസദ്ദിഖ് പറഞ്ഞു.