ജാമ്യം കിട്ടിയത് ഭാര്യക്ക്, ഇറങ്ങിയത് ഭർത്താവ്; അബദ്ധം അറിഞ്ഞപ്പോഴേക്കും മുങ്ങി

സെൻട്രൽ ജയിലിലെ വനിതാ സെല്ലിലേക്കുള്ള കോടതിയുടെ ജാമ്യ ഉത്തരവു ചെന്നതു പുരുഷ ജയിലിൽ. അധികൃതരുടെ അശ്രദ്ധ കാരണം ജാമ്യം കിട്ടിയതു വനിതാ തടവുകാരിയുടെ ഭർത്താവിനും.ഏതാപുർ സ്വദേശി സദാശിവത്തെ (40) കഴിഞ്ഞ 23നാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളാളപ്പട്ടി സ്വദേശി ഇ.രഞ്ജിത്ത് കുമാർ, സുഹൃത്ത് വിജയകുമാർ, രഞ്ജിത്ത് കുമാറിന്റെ ഭാര്യ പവിത്ര എന്നിവരെ ഏതാപുർ പൊലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്തും വിജയകുമാറും സേലം സെൻട്രൽ ജയിലിലും പവിത്ര എതിർവശത്തുള്ള വനിതാ ജയിലിലുമായിരുന്നു. 

ഇവർ ജാമ്യത്തിനു ചെന്നൈ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു പവിത്രയ്ക്കു ജാമ്യം കിട്ടി. ജാമ്യ ഉത്തരവ് പോസ്റ്റൽ വഴി ലഭിച്ച ജയിൽ സൂപ്രണ്ട് തമിഴ് സെൽവൻ അതു വായിച്ചു നോക്കാതെ കീഴ് ഉദ്യോഗസ്ഥർക്കു കൈമാറി. രഞ്ജിത് കുമാറിന്റെ ഭാര്യ പവിത്രയെ വിടാനായിരുന്നു ഉത്തരവ്. എന്നാൽ, രഞ്ജിത്ത് കുമാറിനെയാണു ജയിൽ അധികൃതർ പുറത്തുവിട്ടത്.അബദ്ധം മനസ്സിലാക്കിയപ്പോഴേക്കും പ്രതി സ്ഥലംവിട്ടിരുന്നു. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഉൾപ്പെടെ 6 പേർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.